hospital

ധാക്ക: ലോകത്താകെ കൊവിഡ് കേസുകള്‍ ഉയരുന്നതിന് പിന്നാലെ ആശുപത്രികൾ നിറയുകയാണ്. സമ്പന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടെ ആശുപത്രികള്‍ രോഗികളെ ഉള്‍ക്കൊള്ളാനാകാത്ത വിധം നിറഞ്ഞു. മിക്ക രാജ്യങ്ങളും വെന്റിലേറ്ററുകളും ഐ.സി.യുകളും ആവശ്യത്തിന് ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നു. സമ്പന്ന രാജ്യങ്ങളുടെ സ്ഥിതി ഇങ്ങനെയെങ്കില്‍, ദരിദ്ര രാജ്യങ്ങളില്‍ ആവശ്യത്തിന് ആശുപത്രി ഇല്ലാത്തതാണ് പ്രതിസന്ധിയാകുന്നത്. അതേസമയം, ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. പാകിസ്ഥാനില്‍ 251652 രോഗബാധിതരാണുള്ളത്. മൂന്നാമത് ബംഗ്ലാദേശാണ്. പ്രതിദിനം 3000-ലേറെ ആളുകളാണ് ബംഗ്ലാദേശില്‍ രോഗബാധിതരാകുന്നത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 186894 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2391 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഒഴിഞ്ഞുകിടക്കുകയാണ്.രാജ്യ തലസ്ഥാനമായ ധാക്കയില്‍ കൊറോണ വൈറസ് ബാധിതര്‍ക്കായുള്ള 6305 കിടക്കകളില്‍ 2750 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ആളുകള്‍ ആശുപത്രിയിലേക്ക് എത്താത്തതിനാല്‍ രോഗികളായവരെ മുഴുവനും കണ്ടെത്തുക പ്രയാസമാണ്. കൊവിഡ് വ്യാപനം തുടങ്ങിയതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡ് സര്‍വേ നടത്തിയും വീടുകളില്‍ പോയി പരിശോധന നടത്തിയും രോഗബാധിതരെ കണ്ടെത്തുന്നുണ്ട്. എന്നാല്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ പലരും ആശുപത്രികളിലേക്ക് പോകാന്‍ തയ്യാറാകുന്നില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വീട്ടില്‍ കിടന്ന് മരിക്കേണ്ടി വന്നാലും ആശുപത്രിയിലേക്ക് വരില്ലെന്ന് ചിലര്‍ ഉറപ്പിച്ച് പറയുന്നതായും ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

രാജ്യത്തെ രോഗബാധിതരില്‍ ഏറെ പേര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ലെന്നതും ടെലിമെഡിസില്‍ സൗകര്യം ലഭ്യമാണെന്നതും ആശുപത്രികളില്‍ രോഗികള്‍ എത്താത്തതിന് കാരണമെന്ന് ബംഗ്ലാദേശ് ആരോഗ്യ വകുപ്പ് ഉപമേധാവി നസിമ സുല്‍ത്താന പറയുന്നു.എന്നാല്‍ ആരോഗ്യ വിദഗ്ധരും രോഗബാധിതരും പറയുന്നത് മറ്റൊരു കാരണമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്രത്തോളം പരിചരണം കിട്ടുമെന്ന കാര്യത്തില്‍ ഭയമുള്ളതിനാലാണ് ആശുപത്രികളില്‍ രോഗികള്‍ പോകാത്തതെന്നാണ് അവര്‍ പറയുന്നത്.ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൊവിഡ്-19 ഹെല്‍പ്പ്‌ലൈനിലേക്ക് വിളിക്കാന്‍ പോലും പേടിയാണന്നാണ് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള ഒരു സംഘടന നടത്തിയ സര്‍വേയില്‍ വ്യക്തമായത്. കൊവിഡ് പോസിറ്റീവായാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമോ എന്ന ഭയം കാരണമാണ് ഹെല്‍പ്പ്‌ലൈനില്‍ വിളിക്കാത്തതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 80000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം ആളുകളും സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമാണെന്നാണ് പറഞ്ഞത്.