ന്യൂഡൽഹി: അസമിലെ ഗൊഹ്പുർ നുമലിഗഡ് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനായി ബ്രഹ്‌മപുത്ര നദിക്കടിയിലൂടെ ടണൽ റോഡ് നിർമിക്കാൻ കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകി. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള തുരങ്കം ജിയാംഗ്സു പ്രവിശ്യയിൽ തൈഹു കായലിനടിയിൽ ചൈന നിർമിച്ച തുരങ്കത്തേക്കാൾ നീളമേറിയതാണ്. അസം-അരുണാചൽ പ്രദേശ് എന്നിവയെ തമ്മിൽ വർഷം മുഴുവൻ ബന്ധിപ്പിക്കാൻ കഴിയുന്ന ഈ തുരങ്കം തന്ത്രപ്രധാന്യമുള്ളതാണ്. ആദ്യമായാണ് ഇന്ത്യ ഒരു നദിക്കടിയിലൂടെ തുരങ്കം നിർമിക്കുന്നത്.
ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു സുപ്രധാന തീരുമാനം കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ചാനലിലേതിന് സമാനമായി ബ്രഹ്മപുത്ര നദിക്കടിയിലൂടെ ഒരു തുരങ്കം നിർമിക്കണമെന്ന് സൈന്യം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ശത്രുസൈന്യം പാലങ്ങൾ ലക്ഷ്യമിട്ടേക്കാമെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിർദ്ദേശം സൈന്യം മുന്നോട്ട് വച്ചത്.
സൈനിക സാമഗ്രികൾ, യുദ്ധോപകരണങ്ങൾ മുതലയാലവ എത്തിക്കുന്നതിന് ടണൽ റോഡ് വളരെയധികം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. 14.85 കിലോമീറ്റർ നീളമുളള തുരങ്ക നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇന്‍ഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
മൂന്നുഘട്ടങ്ങളായിട്ടായിരിക്കും തുരങ്കത്തിന്റെ നിർമാണം നടക്കുക. തുരങ്കത്തിനുള്ളിൽ വെള്ളം കയറാതിരിക്കുന്നതിന് വേണ്ടി വിവിധ സുരക്ഷാക്രമീകരണങ്ങ രൂപകല്പനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വെന്റിലേഷൻ സംവിധാനം, അഗ്നിശമന സേവന സംവിധാനം, ഫുട്പാത്ത്, ഡ്രെയിനേജ് സംവിധാനം, എമർജൻസി എക്‌സിറ്റ് എന്നിവ തുരങ്കത്തിനുളളിൽ ഉണ്ടായിരിക്കും.