ലോസാഞ്ചൽസ്: ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. സതേൺ കാലിഫോർണിയയിലെ പിരു തടാകത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 33 കാരിയായ റിവേരയെ നാല് വയസുള്ള മകനൊപ്പം തടാകത്തിൽ ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. സംഭവം ആത്മഹത്യയല്ലെന്നും തടാകത്തിൽ മുങ്ങിപ്പോയതാണെന്നുമാണ് പ്രാഥമിക നിഗമനം.
ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തിൽ വീണതാകാനാണ് സാദ്ധ്യത. മകനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും സ്വന്തം ജീവൻ റിവേരയ്ക്ക് രക്ഷിക്കാനായില്ല. തടാകത്തിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ദന്ത പരിശോധന നടത്തിയതിൽ നിന്നും ലഭിച്ച മൃതദേഹം റിവേരയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കൊണ്ടുപോയി. ഈ മാസം 8ന് ഉച്ചയ്ക്ക് ഒരു മണിയോടെ റിവേര മകനൊപ്പം പിരു തടാകത്തിന്റെ തീരത്തെത്തി ബോട്ട് വാടകക്കെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂർ കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ബോട്ടിൽ ഉറങ്ങുന്ന നിലയിൽ കണ്ടത്. അമ്മയെ വെള്ളത്തിൽ കാണാതായെന്നാണ് മകൻ പറഞ്ഞത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നു.