cabinet

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം പിടിച്ചുകെട്ടാൻ ദ്രുതഗതിയിൽ നടപടി സ്വീകരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച രൂപരേഖയ്ക്ക് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൊവിഡ് വ്യാപനം വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് ക്യാബിനറ്റ് യോഗം വിലയിരുത്തിയത്.

ആഗസ്റ്റ് മാസത്തോടെ ഓരോ ജില്ലയിലും അയ്യായിരത്തോളം രോഗികൾ ഉണ്ടായേക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ആ സാഹചര്യം മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ആശങ്കാജനകമായ സാഹചര്യം മുന്നിൽകണ്ട് ഓരോ പഞ്ചായത്തിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വൈകുന്നേരത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും.

ധനബില്ല് പാസാക്കാൻ നിയമസഭാ സമ്മേളനം ഈ മാസം 27ന് വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമ്മേളനം. സാമൂഹ്യ അകലം പാലിക്കാനായി 35 അധിക ഇരിപ്പിടം ഉറപ്പാക്കും. ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കും. പരമാവധി അംഗങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കും.

സബ്ജക്ട് കമ്മിറ്റിക്കു വിടാതെ ഒരു ദിവസം കൊണ്ടു തന്നെ ധനബില്ല് പാസാക്കി സമ്മേളനം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം ഉൾപ്പെടെയുള്ളവ കൊണ്ടുവന്ന് പ്രതിരോധം തീർക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക. സ്വർണക്കടത്ത് വിവാദവും ശിവശങ്കറിനെതിരായ നടപടിയും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ലെന്നാണ് പുറത്തുവരുന്ന വിവരം.