eb

കോംഗോ: കൊവിഡ് മഹാമാരിയോട് ലോകം പൊരുതുമ്പോൾ ആശങ്ക വർദ്ധിപ്പിച്ച് എബോള വൈറസും. പടിഞ്ഞാറൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഒഫ് കോംഗോയിലാണ് എബോള പടരുന്നതായി കണ്ടെത്തിയത്. റിപ്പബ്ലിക്ക് ഒഫ് കോംഗോയുടെയും മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെയും അതിർത്തിയിലുള്ള ഈ വലിയ പ്രദേശത്ത് ഇതിനോടകം തന്നെ 50ഓളം പേർക്ക് എബോള സ്ഥിരീകരിച്ചതായും 20ഓളം മരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ജൂൺ ഒന്നിനാണ് ഡി.ആർ.സിയിൽ വീണ്ടും എബോള വൈറസ് ബാധ കണ്ടെത്തിയത്. 48 പേർക്ക് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി വിഭാഗത്തിലെ മൈക് റയാൻ വ്യക്തമാക്കി. ‘ഇത് ഇപ്പോഴും സജീവമായ മഹാമാരിയാണ്. എബോള വിതയ്ക്കുന്നത് വലിയ ആശങ്കയാണെന്നും’ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും രോഗം വലിയ രീതിയിൽ പകർന്നിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശം കോംഗോ നദി കൂടി ഉൾപ്പെട്ടതാണ്. വളരെ വലിയ ഭൂപ്രദേശമായ അവിടെ നിന്നും ആളുകൾ പല ആവശ്യങ്ങൾക്കായി ദൂരെ ദേശങ്ങളിലേക്ക് സഞ്ചരിക്കാറുണ്ടെന്ന കാര്യവും വളരെ ആശങ്ക സൃഷ്ടിക്കുന്നതാണ്. 1976ൽ കോംഗോയിലെ യംബുക്കുഗ്രാമത്തിൽ എബോള നദിയുടെ തീരത്തെ ചിലരിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. അതുകൊണ്ട് ഇതിന് എബോള എന്ന പേരുവന്നു.

അതേ വർഷം സുഡാനിലും ഈ രോഗം കാണപ്പെട്ടു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്. ലോകവ്യാപകമായി ഭീതിപടർത്തി രോഗം ആദ്യമായി പകരുന്നത് 2014ലാണ്

. ♦ ശക്തമായ പനിയും വയറിളക്കവും പ്രധാനലക്ഷണങ്ങൾ

♦ നേരിട്ടുള്ള സമ്പർക്കംവഴി പടരുന്നു

♦ 2018 മുതൽ നഷ്ടമായത് 2277 പേരുടെ ജീവൻ