lorry

തിരുവനന്തപുരം : കരമന-കളിയിക്കാവിള ദേശീയപാതയില്‍ രണ്ടാം ഘട്ടം വികസനത്തിന്റെ ഭാഗമായി പണി പൂര്‍ത്തിയാക്കിയ നെയ്യാര്‍ കനാലിന് കുറുകെയുള്ള അയണിമൂട്ടിലെ പുതിയ പാലത്തിന്റെ ഉദ്ഘാടനം ചെയ്തത് വി.എസ്.എസ്സിയിലേക്കുള്ള കൂറ്റൻ യന്ത്രം കൊണ്ട് പോയ വാഹനം. ഒരു മാസം മുമ്പ് പാലത്തിന്റെ കോണ്‍ക്രീറ്റ് പണികൾ പൂർത്തിയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് വട്ടിയൂര്‍ക്കാവ് വി.എസ്.എസ്സിയിലേക്കുള്ള ഭീമന്‍ യന്ത്രവും അനുബന്ധ വാഹനങ്ങളും പാലത്തിന് മുകളിലൂടെ കടന്ന് പോയത്.

രണ്ട് ദിവസം മുമ്പ് തമിഴ്‌നാട് വഴി കളിയിക്കാവിളയില്‍ കേരള അതിര്‍ത്തിയിലെത്തിയ 74 ടയറുകളുള്ള ലോറി ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര കൂട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട് വൈകിട്ടോടെ നഗരത്തില്‍ പ്രവേശിച്ചു.അംബര്‍നാഥില്‍ നിര്‍മിച്ച എയ്റോസ്പേസ് ഓട്ടോ ക്ലേവ് എന്ന യന്ത്രമാണ് വി.എസ്.എസ്സിക്കു വേണ്ടി ലോറിയില്‍ കൊണ്ടുവന്നത്. ഇന്നോ നാളെയോ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനാണ് അധികൃതരുടെ ശ്രമം. 70 ടണ്‍ ഭാരമുള്ള യന്ത്രത്തിന് 7.5 മീറ്റര്‍ ഉയരവും 6.65 മീറ്റര്‍ വീതിയുമുണ്ട്. 32 ജീവനക്കാര്‍ ചേര്‍ന്നാണ് വാഹനത്തിന് വഴിയൊരുക്കുന്നത്.ലോറിക്കു കടന്നുപോകാനായി റോഡിനു കുറുകെയുള്ള വൈദ്യുതികമ്പികളും മരച്ചില്ലകളും മുറിച്ചുമാറ്റിയാണ് വഴിയൊരുക്കിയത്. ഒരു വര്‍ഷം മുമ്പാണ് വാഹനം മുബെയ് നിന്ന് യാത്ര തിരിച്ചത്. നാല് സംസ്ഥാനങ്ങള്‍ പിന്നിട്ടായിരുന്നു യാത്ര. മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് അനുഗമിക്കുന്നത്. ബഹിരാകാശ പദ്ധതിയിലേക്ക് ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കാനാണ് യന്ത്രം എത്തിക്കുന്നത്.