covid

തിരുവനന്തപുരം : സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്തിന് ആശങ്കയുയര്‍ത്തി വ്യാപാരസ്ഥാപനത്തിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ എന്ന വ്യാപാരശാലയിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണ് സ്ഥാപനത്തിലെ ജീവനക്കാരിലധികവും. ഇവര്‍ നഗരത്തിലെ പാര്‍പ്പിട കേന്ദ്രത്തില്‍ ഒരുമിച്ചാണ് താമസിക്കുന്നത്.

അറുപത്തിയൊന്ന് ജീവനക്കാരുടെ കൊവിഡ് കണക്ക് കൂടി ചേര്‍ന്നതോടെ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. പതിനൊന്ന് പേരാണ് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്.

സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ കൊവിഡ് ചികിത്സക്കായി 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും പരിസരവുമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കുന്നതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.