e-p-jayarajan

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിനെതിരെ കുറ്റം തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജൻ. ആരെയും സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിനില്ല. സ്വർണക്കടത്ത് അന്വേഷണം അതിന്റെ വഴിക്ക് പോകും. ഇക്കാര്യത്തിൽ സർക്കാരിന് ഒരു രീതിയിലും ഭയക്കേണ്ട സാഹചര്യമില്ലെന്നും ജയരാജൻ പ്രതികരിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ ശിവശങ്കറിനെ ഉടൻ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തേക്കുമെന്ന വിവരങ്ങൾ പുറത്ത് വരുന്നതിനിടെയാണ് ഇ.പി ജയരാജൻ ശിവശങ്കറിനെ പരസ്യമായി തള്ളി രംഗത്തെത്തിയത്.

സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. സമിതി ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സി.പി.എം നേതാക്കളുമായും സി.പി.ഐ മന്ത്രിമാരുമായും ചർച്ച നടത്തി.

ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ട് വരെട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്. എന്നാൽ ഇനിയും നടപടി വൈകിയാൽ സർക്കാരിന് വലിയദോഷമുണ്ടാകുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനും സി.പി.ഐക്കുമുള്ളത്.