മുംബയ്: ഭീമാ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് (81) കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
'ഇതുവരെ അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ല. ശ്വസിക്കാൻ ബുദ്ധിമുട്ടില്ല, ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും" ചികിത്സിച്ച ജെ.വി ഹോസ്‌പിറ്റൽ ഡീൻ ഡോ. രഞ്ജിത് മങ്കേശ്വർ പറഞ്ഞു.
നാഡീ സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടുന്ന റാവുവിന് ചികിത്സ നൽകാത്തതിൽ മഹാരാഷ്ട്രയിലെ മന്ത്രിമാരടക്കം പ്രതിഷേധിച്ചിരുന്നു. കോടതിയിൽ നിന്നാണ് റാവുവിന്റെ കുടുംബം ചികിത്സയ്ക്കായി അനുമതി തേടിയത്. എൻ.ഐ.എ ആണ് കേസ് അന്വേഷിക്കുന്നത്.