hyperloop

ദുബായ്: മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അബുദാബി- ദുബായ് ഹൈപ്പര്‍ലൂപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നു. ഹൈപ്പര്‍ലൂപ്പ് സംവിധാനം സുരക്ഷിതമായി നടപ്പിലാക്കുന്നതിനുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ അടങ്ങിയ രൂപരേഖ പുറപ്പെടുവിക്കാനുള്ള യു.എസ് കോണ്‍ഗ്രസിന്റെ ചരിത്രപരമായ നീക്കം യു.എ.ഇയിലും മറ്റ് രാജ്യങ്ങളിലും വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. ലോകത്തെ ഗതാഗത രംഗത്ത് തന്നെ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കരുതുന്ന സാങ്കേതികവിദ്യയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

ഹൈപ്പര്‍ലൂപ്പ് സംവിധാനം

വിമാനത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വേഗരാജാവായി നമ്മള്‍ കണക്കാക്കുന്നത് ബുള്ളറ്റ് ട്രെയിനിനെയാണ്. ഇത്തരത്തില്‍ ബുള്ളറ്റ് ട്രെയിനുമായി സാദൃശ്യപ്പെടുത്താന്‍ കഴിയുന്ന യാത്രാ സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്.ജെറ്റ് വിമാനത്തിന്റെ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു ട്രെയിന്‍. എന്നാല്‍ റെയില്‍ പാളത്തിന് പകരം നീളമുള്ള ഒരു ട്യൂബിലൂടെ ആണ് ഹൈപ്പര്‍ലൂപ്പ് യാത്ര എന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ടു സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുറഞ്ഞ മര്‍ദത്തിലുള്ള വായുവിൽ കാന്തിക ബലത്തിന്റെ സഹായത്തോടെ ക്യാബിനെ അതിവേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കുന്ന സംവിധാനമാണിത്. ട്രെയിന്‍ കോച്ചിന്റെ രൂപത്തിലുള്ള പോഡ് എന്ന് പറയുന്ന ക്യാബിനിലാണ് ഇതില്‍ യാത്ര ചെയ്യുക.ഹൈപ്പര്‍ലൂപ്പ് പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ദൂരത്തെക്കുറിച്ചുള്ള ആകുലതകള്‍ നമുക്ക് പാടെ മറക്കാന്‍ കഴിയും. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യു.എ.ഇ ഹൈപ്പര്‍ലൂപ്പ് യാഥാര്‍ത്ഥ്യമാകുന്നതോടെ ദുബായ്ക്കും അബുദാബിക്കും ഇടയിലുള്ള യാത്ര വെറും 10 മിനിറ്റായി കുറയും.