തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ ചാരക്കേസിനോട് ഉപമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം ആവർത്തിക്കില്ലെന്ന് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വിശ്വാസത്തിന് കോട്ടമുണ്ടാക്കിയെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.
ആരോപണവിധേയനായ ശിവശങ്കര്‍ യു.ഡി.എഫ് ഭരണകാലത്ത് മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണെന്ന് കോടിയേരി ലേഖനത്തിൽ പറയുന്നു. ഭരണശേഷിയുള്ള ഉദ്യോഗസ്ഥൻ എന്ന പരിഗണനയിലായിരുന്നു ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയത്. എന്നാല്‍ ആക്ഷേപം വന്നയുടൻ ഒരു അന്വേഷണത്തിനും കാത്തുനില്‍ക്കാതെ ശിവശങ്കറിനെ ഓഫീസില്‍ നിന്നും പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിച്ചു.
വിശ്വാസത്തിന് കോട്ടംതട്ടുന്ന പ്രവൃത്തി ശിവശങ്കറിന്റെ ഭാഗത്തുനിന്നുണ്ടായി. സ്വയം കുഴിച്ച കുഴിയിൽ വീണവരെ രക്ഷിക്കാൻ സർക്കാരിന്റെ കൈ നീളില്ല എന്നാണ് ശിവശങ്കറിന്റെ സസ്‌പെൻഷൻ തെളിയിക്കുന്നതെന്നും, പിണറായി സർക്കാരിനൊപ്പം പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ വരുന്ന സ്വര്‍ണത്തിന് ചുവപ്പ് നിറമാണെന്നാണെന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡയുടെ പരാമര്‍ശത്തേയും ലേഖനത്തിൽ കോടിയേരി കുറ്റപ്പെടുത്തി. പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് സ്വര്‍ണത്തിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്. കാവി ബി.ജെ.പിയെയും, പച്ച ചില തീവ്രവാദി സംഘടനകളെയും, അവയുമായി സഹകരിക്കുന്ന മുസ്ലിം ലീഗിനെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കോടിയേരി ലേഖനത്തിൽ പറയുന്നു.