veerappan

ചെന്നൈ:കുപ്രസിദ്ധ വനംകൊള‌ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണിയെ യുവമോർച്ച തമിഴ്നാട് സംസ്ഥാനഘടകം വൈസ് പ്രസിഡന്റായി നിയമിച്ചു. ഇതിനൊപ്പം തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.ജി. ആറിന്റെ വളർത്തുമകൾ ഗീത മധുമോഹൻ, സഹോദരന്റെ കൊച്ചുമകൻ ആർ. പ്രവീൺ എന്നിവരെ ബി.ജെ.പി. സംസ്ഥാന നിർവാഹക സമിതിയിൽ ഉൾപ്പെടുത്തുകയും നടൻ ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരിരാജ, സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരൻ, നടന്മാരായ രാധാ രവി, വിജയകുമാർ എന്നിവരെ നിർവാഹക സമിതി ഓർഗനൈസർമാർ എന്ന പദവിയിലും നിയമിച്ചിട്ടുണ്ട്.

സംഗീതസംവിധായകൻ ദിന, സംവിധായകൻ പേരരശ് എന്നിവരെ കലാവിഭാഗത്തിന്റെ സെക്രട്ടറിമാരായും നടൻ ആർ.കെ. സുരേഷിനെ ഒ.ബി.സി. വിഭാഗം വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. നേരത്തേ നടിമാരായ നമിത, ഗൗതമി, കുട്ടിപത്മിനി തുടങ്ങിയവരെ നിർവാഹക സമിതി അംഗങ്ങളും നടനും നാടക പ്രവർത്തനുമായ എസ്.വി. ശേഖറിനെ ഖജാൻജിയുമായി നിയമിച്ചിരുന്നു. നടി ഗായത്രി രഘുറാമിന് സാംസ്കാരിക വിഭാഗത്തിന്റെ ചുമതലയും നൽകിയിരുന്നു.

അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തി പ്രമുഖർക്കുൾപ്പെടെ സ്ഥാനം നൽകിയിരിക്കുന്നത്. രജനീകാന്തിന്റെ മകളുടെ ഭർത്താവാണ് ധനുഷ്. ധനുഷിന്റെ അച്ഛൻ കസ്തൂരിരാജയ്ക്ക് പദവി ലഭിച്ചതോടെ രജനീകാന്തും ബി.ജെ.പി.യോട് അടുക്കുന്നു എന്ന നിലയിൽ സോഷ്യൽമീഡിയയിൽ ശക്തമായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. വീരപ്പന്റെ രണ്ട് പെൺമക്കളിൽ മൂത്തയാളാണ് വിദ്യാറാണി. ഈവർഷം ഫെബ്രുവരിയിലാണ് ഇവർ ബി ജെ പിയിൽ ചേർന്നത്.