വാഷിങ്ടൺ: ഇന്ത്യയും ചൈനയും തമ്മിലുളള പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെ മക്എനാനിയാണ് ഇങ്ങനെ പറഞ്ഞത്. 'കഴിഞ്ഞ കുറച്ച് നാളുകളായി ഇതിനായി ട്രംപ് ഭരണകൂടം ശ്രമം തുടരുകയാണ്.'
മുൻപ് വൈറ്റ്ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലൗ, ഇന്ത്യ അമേരിക്കയുടെ ബന്ധുരാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്റെ വലിയ ചങ്ങാതിയാണെന്നും അറിയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയായ എസ്. ജയശങ്കറും താനും മികച്ച സുഹൃത്തുക്കളാണെന്ന് ഈയിടെ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അറിയിച്ചിരുന്നു.
ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ചൈന വളരെ പ്രകോപനപരമായാണ് പെരുമാറിയിരുന്നതെന്ന് അമേരിക്കൻ സുരക്ഷാ ഉപദേഷ്‌ടാവ് റോബർട്ട് ഒ ബ്രയാൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി അമേരിക്കക്ക് ശക്തമായ വളരുന്ന സൗഹൃദമാണുളളതെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളെ ട്രംപ് വിക‌്ടറി ഇന്ത്യൻ അമേരിക്കൻ ഫിനാൻസ് കമ്മിറ്റി നേതാവ് അൽ മാസൺ സ്വാഗതം ചെയ്‌തു. ഇന്ത്യ അമേരിക്കയെ സ്‌നേഹിക്കുന്നു എന്ന് പറയാനുളള ധൈര്യം ട്രംപിന് മാത്രമാണുണ്ടായിട്ടുളളത് എന്ന് മാസൺ പറഞ്ഞു.