covid

ലണ്ടന്‍ : ചൈനയില്‍ നിന്നും ലോകമെമ്പാടും കൊവിഡ് പടര്‍ന്നതോടെ ലോകരാജ്യങ്ങളെല്ലാം ഭീതിയുടെ വക്കിലായിട്ട് മാസങ്ങള്‍ പലതായി. കൊവിഡിനെ ചെറുക്കാന്‍ ഫലപ്രദമായ വാക്‌സിന്‍ ലഭ്യമല്ലാത്തതാണ് ഈ ആധുനിക യുഗത്തിലും കൊവിഡിന് ജനത്തെ വീട്ടിലിരുത്താന്‍ സാധിച്ചിരിക്കുന്നത്. വാക്‌സിന്‍ ഇനിയും കണ്ടെത്താനാവാത്തതിനാല്‍ കൂടുതല്‍ രാജ്യങ്ങള്‍ കൊവിഡിനൊപ്പം ജീവിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. അതേസമയം വിവിധ രാജ്യങ്ങളിലെ മരുന്നു കമ്പനികളും, ഗവേഷണ സ്ഥാപനങ്ങളും വാക്‌സിന്‍ വികസിപ്പിക്കുവാനുള്ള പരിശ്രമത്തിലുമാണ്. ആദ്യം വാക്‌സിന്‍ കണ്ടുപിടിക്കുക എന്ന മത്സരത്തിലാണ് ചില രാജ്യങ്ങള്‍. അതിനാല്‍ തന്നെ ഇതിന്റെ പേരിലും തര്‍ക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിന്‍ ക്‌ളിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണ്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മനുഷ്യരില്‍ കൊവിഡ് വാക്‌സിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. മരുന്ന് പരീക്ഷണം പതിനെട്ട് പേരില്‍ നടത്തിയതായും, നിരീക്ഷണത്തിന് ശേഷം ഇവര്‍ ആശുപത്രി വിട്ടുവെന്നും റഷ്യയില്‍ നിന്നും വന്ന റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇതിനു പിന്നാലെ റഷ്യന്‍ ഹാക്കര്‍മാര്‍ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ രേഖകള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണമുയര്‍ത്തിയിരിക്കുകയാണ് യു കെ, യു എസ് എ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍. ഗവേഷണ കേന്ദ്രങ്ങളിലെ കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി ഗവേഷണത്തെ തകര്‌ക്കാന്‌ ശ്രമിക്കുന്നു എന്നാണ് ആരോപണം, ഇതിനൊപ്പം രഹസ്യങ്ങള്‍ മോഷ്ടിക്കുവാനും ശ്രമിക്കുന്നു. യുകെയുടെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്ര(എന്‍ സി എസ് സി)മാണ് ഇതു സംബന്ധിച്ച് സുപ്രധാന വിവരം പങ്കുവയ്ക്കുന്നത്. സൈബര്‍ ആക്രമണം സ്ഥിരീകിരക്കുന്നുവെങ്കിലും കൊവിഡ് വാക്‌സിന്‍ ഗവേഷണത്തെ ബാധിച്ചിട്ടില്ലെന്നും എന്‍ സി എസ് സി അറിയിക്കുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു ഹാക്കിംഗ് നടപടികളുമുണ്ടായിട്ടില്ലെന്നാണ് റഷ്യന്‍ ഏജന്‍സികള്‍ തറപ്പിച്ച് പറയുന്നത്. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും റഷ്യന്‍ ചാരന്‍മാര്‍ ഹാക്കിംഗിലൂടെ ഫലം അട്ടിമറിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.