bsf

റാൻ ഒഫ് കച്ച്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ സ്വദേശിയായ തന്റെ കാമുകിയെ കാണാനായി ഇന്ത്യ-പാക് അതിർത്തി മുറിച്ച് കടക്കാൻ ശ്രമിച്ച് യുവാവ്. ആവശ്യത്തിന് വെള്ളം പോലും കുടിക്കാതെ ഗുജറാത്തിലെ റാൻ ഒഫ് കച്ചിലുള്ള അതിർത്തി പ്രദേശത്തായി ബോധം മറഞ്ഞ് വീണുകിടന്ന യുവാവിനെ ഒടുക്കം ബോർഡർ സെക്യൂരിറ്റി ഫോഴ്സ്(ബി.എസ്.എഫ്) ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് സ്വദേശിയായ സിദ്ദിഖി മുഹമ്മദ് സിഷാൻ എന്ന ഈ ഇരുപതുകാരൻ ഫേസ്ബുക്ക് വഴിയാണ് പാകിസ്ഥാൻകാരിയായ യുവതിയെ ആദ്യമായി പരിചയപ്പെടുന്നത്. ശേഷം, പ്രണയത്തിലായ ഇവർ വാട്സാപ്പിലൂടെ തങ്ങളുടെ ബന്ധം ശക്തമാക്കി. പിന്നീടാണ് നേരിട്ട് തന്റെ കാമുകിയെ കാണണമെന്ന ആഗിരഹം യുവാവിൽ കലശലായത്.

ഒടുവിൽ ഗൂഗിൾ മാപ്പ്സിന്റെ സഹായത്തോടെ കാമുകിയെ കാണാൻ തന്നെ ചെറുപ്പക്കാരൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ, തന്റെ ഈ ഉദ്യമത്തിൽ, ആവശ്യമായ വെള്ളമോ ഭക്ഷണമോ കരുതാൻ യുവാവ് വിട്ടുപ്പോയി. മഹാരാഷ്ട്രയിൽ നിന്നും സൈക്കിൾ ചവിട്ടി റാൻ ഒഫ് കച്ചിലേക്ക് എത്തിയ ഇയാളെ കാണാതായെന്ന് കാട്ടി മാതാപിതാക്കൾ മഹാരാഷ്ട്ര പൊലീസിന് പരാതി നൽകിയിരുന്നു.

മഹാരാഷ്ട്ര പൊലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് ബി.എസ്.എഫ് ഇയാളെ തേടിയിറങ്ങിയത്. ഒടുവിൽ മുഹമ്മദ് ധോളാവീരയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ബി.എസ്.എഫ് ഇയാളെ കണ്ടെത്തുന്നത്. കൂടുതൽ അന്വേഷണത്തിനായി ബി.എസ്.എഫ് ഇയാളെ മഹാരാഷ്ട്ര പൊലീസിന് കൈമാറിയിട്ടുണ്ട്.