ന്യൂഡൽഹി:ലോക രാജ്യങ്ങളെ പിടിച്ചു കുലുക്കിയ കൊവിഡ് വൈറസിനുളള പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് ഭാരത് ബയോടെക്. കോവാക്സിൻ എന്ന മരുന്നാണ് പരീക്ഷിച്ചത്. മനുഷ്യരിലുളള കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് സന്നദ്ധപ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്. റോഹ്താക്കിലെ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് വാക്സിൻ പരീക്ഷണം നടത്തിയത്. മൂന്ന് പേർക്കും യാതൊരു പാർശ്വഫലങ്ങളും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറയുന്നു.ശരിയായ കരൾ പ്രവർത്തനവും അണുബാധയുടെ അഭാവവും ഉറപ്പുവരുത്തി പൂർണ്ണ ആരോഗ്യപരിശോധനയ്ക്ക് ശേഷമാണ് മൂന്ന് സന്നദ്ധപ്രവർത്തകർക്കും വാക്സിന് നൽകിയത്.
പരീക്ഷണത്തിന് ശേഷം പുറത്തിറക്കുന്നതിന് മുമ്പ് സന്നദ്ധപ്രവർത്തകരെ രണ്ട് മണിക്കൂർ നിരീക്ഷിച്ചുവെന്നും മരുന്നിന്റെ പ്രവർത്തനം മൂലം അലർജി ഉണ്ടാകാതിരിക്കാനുളള നടപടി സ്വീകരിച്ചുവെന്നും അധികൃതർ പറഞ്ഞു. അടുത്ത 24 മുതൽ 48 മണിക്കൂർ വരെ ഇവരെ നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡോ. രാകേഷ് വർമ്മയാണ് വാക്സിനേഷൻ ചുമതല വഹിക്കുന്നത്.
മൃഗങ്ങളിൽ വിജയകരമായി പരീക്ഷണം നടത്തിയെന്നും മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യ ഘട്ടമാണ് നടന്നതെന്നും ഡോ.ചൗധരി വ്യക്തമാക്കി.ഈ പ്രക്രിയയ്ക്ക് ആറുമാസമെടുക്കുമെന്നും വാക്സിന്റെ സുരക്ഷയെക്കുറിച്ചും ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളെക്കുറിച്ചുമുളള അന്തിമ വിലയിരുത്തൽ സുരക്ഷാ ബോർഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.