മലയാള സിനിമ അമ്മയായാണ് കാണുന്നത്. സ്വന്തം അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ?
അമ്മയ്ക്ക് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയൂ. ഞാൻ ജനിച്ചത് തിരുവല്ലയിലെ കവിയൂരിലാണെങ്കിലും ഒൻപതു വയസുവരെ പൊൻകുന്നത്തായിരുന്നു .ഞങ്ങൾ ഏഴു മക്കളാണ്. അതിൽ രണ്ടുപേർ ഇന്ന് ജീവിച്ചിരിപ്പില്ല.അമ്മയെക്കുറിച്ചു ഓർക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് കുട്ടിക്കാലത്തു നടന്ന ഒരു സംഭവമാണ്. എന്നെയും അനുജത്തിയെയും കുളിക്കാനായി എണ്ണയൊക്കെ തേച്ചു കിണറ്റിന്റെ കരയിൽ നിറുത്തിയിട്ട് അമ്മ അരിവാർത്തിട്ട് വരാമെന്നു പറഞ്ഞു അടുക്കളയിലേക്ക് പോയി. കല്ലുകളൊക്കെ ഇളകിയിരിക്കുന്ന പഴയ ഒരു കിണറായിരുന്നു അത്. എന്റെ അനുജത്തി കല്ലിൽ കയറിയിരുന്ന് കളിക്കുന്നതൊന്നും ഞാനറിഞ്ഞില്ല. പെട്ടെന്ന് കല്ലിളകി അവൾ കിണറ്റിലേക്ക് വീണു. എന്റെ വിളികേട്ടു അമ്മ ഓടിവന്നു. ഒന്നും നോക്കാതെ കിണറ്റിലേക്ക് എടുത്തു ചാടി.അയൽക്കാരാണ് അവസാനം അമ്മയെയും അനുജത്തിയെയും രക്ഷിച്ചത്.
എന്നെ 'കൊച്ചേ "എന്നാണ് അമ്മ വിളിച്ചിരുന്നത്. ഞാനെന്റെ കൊച്ചിന്റെ അടുത്ത് കിടന്നേ മരിക്കൂയെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. പറഞ്ഞതുപോലെ സംഭവിച്ചു. ഞാൻ മരിച്ചു മുകളിൽ ചെല്ലുമ്പോൾ എന്റെ അമ്മയെയും അച്ഛനെയും കാണിച്ചു തരണേയെന്ന് എന്നും പ്രാർത്ഥിക്കാറുണ്ട്. പ്രകൃതിയിലുള്ള ഒന്നിനെയും ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവിക്കരുതെന്ന് അമ്മ പറയുമായിരുന്നു. അമ്മ പറഞ്ഞതുപോലെ തന്നെയാണ് ഞാൻ ജീവിക്കുന്നത്.
ചുവന്ന വട്ടപ്പൊട്ടിന്റെ രഹസ്യം
എവിടെ സംഗീതക്കച്ചേരിയുണ്ടെങ്കിലും അച്ഛൻ എന്നെ കൊണ്ടുപോകുമായിരുന്നു.ഒരിക്കൽ അച്ഛനും ഞാനും കൂടി എം.എസ്. സുബ്ബുലക്ഷ്മിയുടെ കച്ചേരി കേൾക്കാൻ പോയി. സ്വർണം പോലെ തിളങ്ങുന്ന ഒരു സ്ത്രീ. വൈരമാലയും സ്വർണ മൂക്കുത്തിയും ചുവന്ന വട്ട പൊട്ടുമിട്ട ആ സ്ത്രീയെക്കുറിച്ചോർത്ത് അന്ന് ഉറങ്ങാനേ കഴിഞ്ഞില്ല. പിറ്റേ ദിവസം മുതൽ മൂക്കുത്തിയും ചുവന്ന വട്ടപൊട്ടും എന്റെ ജീവിതത്തിന്റെ ഭാഗമായി.
സംഗീതജ്ഞ ആയിട്ടാണല്ലോ കലാജീവിതത്തിന്റെ തുടക്കം?
സംഗീതം പഠിച്ചു തുടങ്ങിയത് അഞ്ചാമത്തെ വയസിലാണ്. ഒടുവിൽ പഠിച്ചത് എൽ.പി.ആർ. വർമ്മയുടെ അടുത്താണ്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ സംഗീതക്കച്ചേരി അവതരിപ്പിക്കുമായിരുന്നു. എനിക്ക് ഒൻപതോ പത്തോ വയസുള്ളപ്പോൾ തോപ്പിൽ ഭാസിയും പറവൂർ ദേവരാജൻ മാസ്റ്ററും വീട്ടിൽ വന്നു. അച്ഛന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടായിരുന്നു. അവർക്ക് കേൾക്കാനായി ഒരു പാട്ടുപാടാൻ അച്ഛൻ പറഞ്ഞു. തംബുരു ഒക്കെ വച്ച് ശ്രുതി നോക്കി ഞാൻ ഒരു കീർത്തനം ആലപിച്ചു. അവർക്ക് പാട്ട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് പാടാനും അഭിനയിക്കാനുമായി അവർ എന്നെ നാടകത്തിലേക്ക് ക്ഷണിക്കുന്നത്. പാർട്ടിയിലും നാടകത്തിലുമൊക്കെ അച്ഛന് വലിയ ഭ്രമമായിരുന്നു. തുടർന്ന് കെ.പി.എ.സി, കാളിദാസകലാകേന്ദ്രം തുടങ്ങിയ നാടക സമിതികളിൽ 20 വയസ് വരെ അഭിനയിച്ചു.കാളിദാസ കലാകേന്ദ്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് മെരിലാൻഡ് പ്രൊഡക് ഷൻസിന്റെ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. മണ്ടോദരിയായിരുന്നു കഥാപാത്രം. കൊട്ടാരക്കര ശ്രീധരൻ നായരാണ് എന്റെ ആദ്യ ഹീറോ.
എന്തുകൊണ്ടാണ് അമ്മ വേഷങ്ങളിൽ മാത്രം ഒതുങ്ങിയത് ?
എന്നെ അമ്മയായിട്ടല്ലാതെ മറ്റ് വേഷങ്ങളിൽ കാണാൻ പ്രേക്ഷകർക്ക് തീരെ ഇഷ്ടമില്ലായിരുന്നു. നെഗറ്റീവ് വേഷങ്ങളിൽ അഭിനയിക്കരുതെന്ന് പറഞ്ഞു പലരും ഫോൺ വിളിക്കാറുണ്ട്. പിന്നെ അത്തരം വേഷങ്ങൾ ചെയ്യാൻ എനിക്ക് കഴിയുകയുമില്ല. എല്ലാവരെയും സ്നേഹിക്കാനേ അറിയൂ. കുറച്ചു മാസങ്ങൾക്കു മുൻപ് ഏതോ സംവിധായകൻ വിളിച്ചു ഒരു വില്ലത്തിയുടെ വേഷം ഉണ്ടെന്ന് പറഞ്ഞു. ആദ്യം പ്രേക്ഷകർ നിന്നെ അടിക്കും അതിനു ശേഷമേ എന്നെ അടിക്കൂവെന്ന് ഞാൻ പറഞ്ഞു.
നായികയായി അഭിനയിക്കാൻ കഴിയാത്തതിൽ വിഷമമില്ലേ?
ഒരിക്കലുമില്ല. എന്നെ എന്നും അമ്മയായും സഹോദരിയായും കാണാനാണ് പ്രേക്ഷകർക്കും ഇഷ്ടം. ഓവർ ആക്ടിംഗ് വശമില്ല. ചില ഷോട്ടുകൾ എടുക്കുമ്പോൾ സംവിധായകൻ ശശികുമാർ സാർ പറയും പൊന്നമ്മച്ചി ഇച്ചിരിക്കൂടി പോരട്ടെയെന്ന്. എനിക്ക് ഇത്രയേ വരൂള്ളൂ സാറേ എന്ന് ഞാൻ പറയും. അന്നുമിന്നും അതിഭാവുകത്വം സൃഷ്ടിക്കുന്ന അഭിനയശൈലിയോട് തീരെ താത്പര്യമില്ല.
ഭർത്താവ് മണിസ്വാമിയുമായിട്ടുള്ള ദാമ്പത്യജീവിതം തകർന്നപ്പോൾ എങ്ങനെയാണ് പിടിച്ചു നിന്നത്?
1965- ൽ ചെന്നൈയിലെ ഒരമ്പലത്തിൽ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. ധർമയുദ്ധം, മനുഷ്യബന്ധങ്ങൾ, രാജൻ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ നിർമ്മാതാവും സംവിധായകനുമായിരുന്നു അദ്ദേഹം. കുറച്ചു വർഷമേ ഞങ്ങൾ ഒന്നിച്ചു ജീവിച്ചുള്ളു. അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാൻ സാധിച്ചില്ല.ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ എന്നെ മർദ്ദിക്കുന്നത് മണിയൻപിള്ള രാജു കണ്ടിട്ടുണ്ട്. എപ്പോഴും സംശയമായിരുന്നു. ഞാനുമായി അകന്നശേഷം ഗുരുവായൂരിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇടയ്ക്ക് കുളിമുറിയിൽ വീണെന്ന് ആരോ പറഞ്ഞറിഞ്ഞാണ് ആലുവയിലെ എന്റെ വീട്ടിൽ കൊണ്ട് വരുന്നത്. അദ്ദേഹം മരിച്ചിട്ട് എഴു വർഷമായി. ബ്രെയിൻ ട്യൂമാറായിരുന്നു. മരിക്കുന്നതിനു പത്തു പതിനഞ്ചു ദിവസം മുൻപേ സംസാര ശേഷി പൂർണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലിൽ കിടന്ന് എന്നെ കൈയാട്ടി വിളിക്കും. ഞാൻ അടുത്ത് ചെല്ലുമ്പോൾ കണ്ണ് നിറഞ്ഞു കൊണ്ട് എന്തോ പറയാൻ ശ്രമിച്ചിരുന്നു. അവസാന ദിവസങ്ങളിൽ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി തോന്നി.
മോഹൻലാൽ എനിക്ക് കുട്ടൻ
ലാലിനെ കുട്ടാ എന്നാണ് വിളിക്കുന്നത്. ഞാൻ പ്രസവിച്ചില്ലെങ്കിലും സ്വന്തം മോനെപ്പോലെയാണ് . ലാലിന്റെ ഫാമിലിയായിട്ടും ഒരുപാട് അടുപ്പമുണ്ട്. ചില പൊതുപരിപാടികളിലൊക്കെ പോകുമ്പോൾ ചില അമ്മമാർ വന്നു ചോദിക്കും മോനെ കൊണ്ടുവന്നില്ലേയെന്ന്. ഏതു മോനെന്ന് ചോദിക്കുമ്പോൾ പറയുന്നത് മോഹൻലാലിന്റെ പേരാണ്.