summit

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള വാർഷിക ഉച്ചകോടിയുടെ തീയതികൾ തീരുമാനിക്കാനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച പുനരാരംഭിച്ചു. വരുന്ന ഒക്ടോബർ മാസത്തിൽ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലും സെനാകു ദ്വീപുകൾക്ക് ചുറ്റുമുള്ള കിഴക്കൻ ചൈനാക്കടലിലും ചൈനീസ് ഭരണകൂടം നടത്തുന്ന അനാവശ്യ ഇടപെടലുകൾ മോദി - ആബെ കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാകുമെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബറിൽ ഗുവഹാത്തിയിൽ വച്ചായിരുന്നു മോദി - ആബെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ പൗരത്വഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡിന്റെ വരവോട് കൂടി മോദി - ആബെ ചർച്ച സംബന്ധിച്ച തീരുമാനങ്ങൾ താത്കാലികമായി നിറുത്തി വച്ചിരുന്നു. ലോകം മുഴുവൻ കൊവിഡിന്റെ ഭീകരതയിൽ നടുങ്ങിയ വേളയിലും കിഴക്കൻ ചൈനാക്കടലിലും ലഡാക്കിൽ ഇന്ത്യൻ അതിർത്തിയിലും കടന്നുകയറുക എന്നതിലായിരുന്നു ചൈനയിലെ ഷീ ജിൻപിംഗ് ഭരണകൂടത്തിന്റെ ശ്രദ്ധ.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തിടെ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഷീ ജപ്പാൻ സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടി വയ്ക്കുകയായിരുന്നു. എന്നാൽ ഷീയെ ഇനി ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് ആബെ വ്യക്തമാക്കി. ഷീ ജപ്പാൻ സന്ദർശിക്കുന്നതിനെതിരെ ടോക്കിയോയിൽ വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഹോങ്കോങ്ങ് പ്രശ്നത്തിലും ജപ്പാൻ ചൈനയ്ക്കെതിരാണ്.

കഴിഞ്ഞാഴ്ച ജപ്പാൻ പുറത്തിറക്കിയ പ്രതിരോധ ധവളപത്രത്തിലും ചൈനയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ സമാധാനം തകർക്കാനാണ് ചൈനയുടെ ശ്രമമെന്ന് ജപ്പാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെയും ഭൂട്ടാന്റെയും അതിർത്തികളിൽ കടന്നുകയറ്റം നടത്തി പ്രദേശം തങ്ങളുടെ അധീനതയിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. തങ്ങളുടെ അധികാരത്തിന് കീഴിലുള്ള സെൻകാകു ദ്വീപിന്റെ ചുറ്റുമുള്ള സമുദ്ര മേഖലയിലും കടന്നുകയറ്റം നടത്തുന്ന ചൈന ദ്വീപിനെയും തങ്ങളുടെ അധീനതയിലാക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് വൻ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും ജപ്പാൻ ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തിൽ മോദി - ആബെ കൂടിക്കാഴ്ച നിർണായകമാകും. ഒക്ടോബറിന് മുമ്പ് കൂടിക്കാഴ്ച നടക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടിക്കാഴ്ചയ്ക്കായി ആബെ ഇന്ത്യയിലെത്തുമോ അതോ വീഡിയോ കോൺഫെറൻസ് വഴിയാകുമോ എന്ന് വ്യക്തമല്ല.

മറ്റ് ആസിയാൻ രാജ്യങ്ങളുമായി തന്ത്രപ്രധാനമായ ബന്ധം ശക്തമാക്കാനാണ് ഇന്ത്യയുടെ നീക്കം. പ്രധാനമന്ത്രി മോദിയും ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഡ്യൂട്ടേർട്ടെ കഴിഞ്ഞ മാർച്ചിൽ ഇന്ത്യ സന്ദർശിക്കാനിരുന്നെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച നീട്ടി വയ്ക്കുകയായിരുന്നു.