ipl

ഐ.പി.എൽ സെപ്തംബർ 26 മുതൽ യു.എ.ഇയിൽ നടത്തിയേക്കും

അന്തിമ തീരുമാനം ട്വന്റി-20 ലോകകപ്പ് മാറ്റിവച്ചാലുടൻ

മുംബയ് : കൊവിഡ് കാരണം മാറ്റിവച്ചിരിക്കുന്ന ഇൗ വർഷത്തെ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഇൗ വർഷം സെപ്തംബർ 26 മുതൽ നവംബർ ഏഴുവരെ യു.എ.ഇയിൽ നടത്താൻ ധാരണയായി. കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഉന്നതതല യോഗമാണ് ഇൗ തീരുമാനത്തിലെത്തിയത്. എന്നാൽ ഒക്ടോബർ -നവംബർ മാസങ്ങളിലായി ആസ്ട്രേലിയയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവച്ചുകൊണ്ടുള്ള ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അറിയിപ്പ് വന്നാൽ മാത്രമേ ഐ.പി.എൽ സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം നടത്താൻ ബി.സി.സി.ഐക്ക് കഴിയുകയുള്ളൂ.

ലോകകപ്പ് മാറ്റിവയ്ക്കുമെന്ന് ഐ.സി.സിയിൽ നിന്ന് ഏറെക്കുറെ ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് ബി.സി.സി.ഐ തീയതി സംബന്ധിച്ച ചർച്ചയിലേക്ക് കടന്നതെന്നാണ് അറിയുന്നത്. നാളെ നടക്കുന്ന ഐ.സി.സി യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്ത് തീരുമാനത്തിലെത്താനാണ് സാദ്ധ്യത. ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കാതെ രണ്ടു മാസത്തിലേറെയായി ഐ.സി.സി വഴുതിമാറുന്നത് ബി.സി.സി.ഐയെ ക്ഷുഭിതരാക്കിയിട്ടുണ്ട്. ബി.സി.സി.ഐയുടെ പ്രഖ്യാപിത ശത്രുവായ ശശാങ്ക് മനോഹർ ഐ.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെ ലോകകപ്പ് തീരുമാനം വരും എന്നാണ് ബി.സി.സി.ഐ കരുതുന്നത്.

അതേസമയം യു.എ.ഇയിൽ തന്നെയാകും ഐ.പി.എല്ലെന്ന് ബി.സി.സി.ഐ ഫ്രാഞ്ചൈസികൾക്ക് ഉറപ്പുനൽകിയതായി അറിയുന്നു. പലടീമുകളും ഇതനുസരിച്ച് യു.എ.ഇയിൽ താരങ്ങൾക്ക് ക്വാറന്റൈനിൽ കഴിയാനുള്ള ഹോട്ടലുകളും പരിശീലന ഗ്രൗണ്ടുകളും ബുക്ക് ചെയ്ത് തുടങ്ങി.

കൊവിഡിൽ നിന്ന് മുക്തിനേടിയ ന്യൂസിലാൻഡും തൊട്ടടുത്ത ശ്രീലങ്കയും ഒക്കെ ചർച്ചയിൽവന്നിട്ടും ആദ്യ വേദിയായി പരിഗണിക്കപ്പെട്ടത് യു.എ.ഇയാണ്. കൊവിഡ് ഭീഷണിയിൽ നിന്ന് മുക്തി നേടിക്കാെണ്ടിരിക്കുന്ന യു.എ.ഇയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് കളിക്കാർക്ക് വന്നെത്താനുള്ള സൗകര്യമാണ് ഇതിന് പ്രധാനകാരണം. ദുബായ്,അബുദാബി,ഷാർജ എമിറേറ്റ്സുകളിലെ സ്റ്റേഡിയങ്ങളിലായി ടീമുകൾക്ക് അധികം യാത്രയില്ലാതെ ടൂർണമെന്റ് നടത്താനുമാകും. ടൂർണമെന്റിന് മുമ്പ് കളിക്കാരെ ബയോ സെക്യുർ അന്തരീക്ഷത്തിൽ ക്വാറന്റൈൻ ചെയ്യിക്കാനും വേണ്ടത്ര സൗകര്യം. ഇന്ത്യൻ കളിക്കാർ മിക്കവാറും ഐ.പി.എല്ലിലും കളിക്കുന്നതിനാൽ ദേശീയ ടീം ക്യാമ്പും യു.എ.ഇയിലേക്ക് മാറ്റി​യേക്കും.