pic

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ പത്ത് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവിടങ്ങളിൽ ഒരു തരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ഉണ്ടാകില്ല. പ്രദേശത്തെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിയമങ്ങൾ കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് കണ്ടെയിൻമെന്റ് സോണുകൾക്ക് ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്ര അനുവദിച്ചിട്ടുളളത്. കണ്ടെയിൻമെന്റ് പ്രദേശങ്ങൾക്കുളളിൽ യാത്ര അനുവദിക്കില്ല. ഇവിടങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവയ്ക്കും.ആശുപത്രി മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവ എല്ലാം തുറന്ന് പ്രവർത്തിക്കും. ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും എന്നാൽ ഈ പ്രദേശങ്ങളിൽ വാഹനം നിറുത്താൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടെയിൻമെന്റ് സോണുകളിലെ പച്ചക്കറി, പലചരക്കു കടകൾ, ഇറച്ചിക്കടകൾ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് നാല് വരെ പ്രവർത്തിക്കാം.ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി ഒരു കിലോ ധാന്യം എന്നിവ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരപ്രദേശങ്ങൾ മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വർക്കല മുൻസിപ്പാലിറ്റിയിലെ തീരപ്രദേശങ്ങളായ പെരുമാതുറ, ഇടവ ,വെട്ടൂർ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ സോൺ ഒന്നിൽപ്പെടും.തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ തീരപ്രദേശങ്ങളായ പെരുമാതുറ മുതൽ വിഴിഞ്ഞം ചിറയിൻകീഴ്, കഠിനംകുളം എന്നീ ഗ്രാമപഞ്ചായത്തുകൾ സോൺ രണ്ടിൽപ്പെടും. വിഴിഞ്ഞം മുതൽ പൊഴിയൂർ വരെ സോൺ മൂന്നിൽപ്പെടും.മൂന്ന് സോണുകളിലും റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്വിക്ക് റെസ്പോൺസ് ടീം രൂപീകരിക്കും. ഇവിടെ പ്രത്യേക മാസ്റ്റർ കൺട്രോൾ റൂമും സജ്ജീകരിക്കും.