shivasena

മുംബയ്: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫട്‌നവിസിനെ വാനോളം പുകഴ്ത്തി ശിവസേന. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവെന്ന നിലയിൽ ദേവേന്ദ്ര ഫട്‌നവിസ് ഗംഭീര പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം തൃപ്തി അറിയിച്ചുവെന്നും ശിവസേന പറയുന്നു. ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന'യിലെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം പറയുന്നത്.

'മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള അതേ ഊര്‍ജ്ജവും വീര്യവും തന്നെയാണ് ദേവേന്ദ്ര ഫട്‌നവിസിന് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും. കൊവിഡ് സ്ഥിരീകരിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ ചികിത്സ തേടുമെന്ന് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പറഞ്ഞു. എന്നാൽ ഫഡ്നാവിസിന്റെ ഈ നിലപാടിനെ ചിലർ പരിഹസിക്കുന്നുണ്ട്. അത് പാടില്ല.' ശിവസേന മുഖപ്രസംഗത്തിൽ പറയുന്നു.

അദ്ദേഹത്തിന്റെ ഈ നിലപാട് ഒരു 'പബ്ലിസിറ്റി സ്റ്റണ്ട്' അല്ല.. സർക്കാർ സംവിധാനങ്ങളിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്തുടന്നീളം സഞ്ചരിച്ച ഫട്‌നവിസ് പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നാണ് അറിയിച്ചതെന്നും ശിവസേന വ്യക്തമാക്കി.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കുമെന്ന വിശ്വാസമാണ് ഫട്‌നവിസ് പ്രകടിപ്പിച്ചത്. ശിവസേന തങ്ങളുടെ മുഖപത്രത്തിലൂടെ പറയുന്നു. ഫഡ്നാവിസിന്റെ സമീപനം സര്‍ക്കാരിനും കൊവിഡ് രോഗികള്‍ക്കും പൊരുതാനുള്ള ഊര്‍ജ്ജമാണ് നൽകുന്നതെന്നും ഭരണപക്ഷമായ ശിവസേന പറയുന്നു.