covid-19

കോവളം: കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്തെ തീരമേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നു. ജൂലായ് 26വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ. അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങൾ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗൺ.

തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കില്ല. ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കുമെങ്കിലും ഈ പ്രദേശങ്ങളിൽ വാഹനം നിർത്താൻ പാടില്ല. പരീക്ഷകൾക്ക് അനുമതിയില്ല. പാല്‍, എന്നാൽ പച്ചക്കറി, പാൽ, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ മുതലായവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ നല്‍കും. പ്രദേശത്ത് ഓഫീസുകൾക്ക് അനുമതിയില്ല.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിലെ നാല് ജീവനക്കാരടക്കം 16 പേരുടെ ഫലം പോസിറ്റീവായിരുന്നു. വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ പട്രോളിംഗ് ബോട്ടിന്റെ ഡ്രൈവർ,ഹോംഗാർഡ്, പരിശീലനത്തിന്റെ ഭാഗമായെത്തിയ രണ്ട് കോസ്റ്റൽ വാർഡൻമാർ എന്നിവർക്കാണ് പോസിറ്റീവായത്. ഇതോടെ ഇവരുമായി സമ്പർക്കമുണ്ടായ എസ്.ഐ അടക്കമുള്ള ആറ് പേർ നിരീക്ഷണത്തിലായി.

വിഴിഞ്ഞം ടൗൺഷിപ്പിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന വഴികളെല്ലാം പൊലീസ് അടച്ചിട്ടിരിക്കുകയാണ്. ഭക്ഷ്യവിഭവങ്ങളും അത്യാവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ തീരദേശ പ്രവേശന കവാടത്തിലെ കൗണ്ടറിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്. കടക്കാർ അനുവാദിക്കാത്ത വാഹനങ്ങളെയും പുതുതായി എത്തുന്ന വാഹനങ്ങളെയും കടത്തിവിടുന്നില്ല. കോവളം ബീച്ചിലേക്കുള്ള പ്രധാന റോഡിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.