തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഒാഫീസ് അന്വേഷണത്തിന് വിധേയമാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
"കളളക്കടത്തിന് സഹായിച്ചത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയാണെന്ന് മുഖ്യപ്രതികളെല്ലാം പറഞ്ഞുകഴിഞ്ഞു. അതിനാൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ധാർമിക ഉത്തവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. സ്വന്തം ഒാഫീസ് പോലും നടത്തിക്കൊണ്ടുപാേകാൻ കഴിയാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. ശക്തനായ മുഖ്യമന്ത്രി അല്ല പിണറായി. അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നാലുവർഷമായി ഒപ്പം പ്രവർത്തിച്ച ആളിനെ മനസിലാക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കഴിവുളള ഭരണാധികാരിയാണെന്ന പ്രചാരവേലമാത്രമാണ് നടക്കുന്നത്. ഉപ്പുതിന്നവർ വെളളം കുടിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഉപ്പുതിന്ന എല്ലാവരും വെളളം കുടിക്കുന്നില്ല. സർക്കാരിന് പ്രതിച്ഛായയേ ഇല്ല. ഇല്ലാത്ത കാര്യം എങ്ങനെ നശിപ്പിക്കും. പി ആർ വർക്കുകൊണ്ട് പ്രതിച്ഛായ കൂട്ടാൻ കഴിയില്ല. കൺസൾട്ടൻസി രാജാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. .
കൺസൾട്ടൻസിയുടെ മറവിൽ പിൻവാതിൽ നിയമനമാണ് നടക്കുന്നത്. അതിനാണ് കൺസൾട്ടൻസികളെ കൊണ്ടുവരുന്നത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഇടപാട് അഴിമതി തന്നെയാണെന്നും സെക്രട്ടേറിയേറ്റിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് ഓഫീസ് തുറക്കാൻ ഫയൽ ഇറങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിയെ ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാറിൽ നിന്ന് ഒഴിവാക്കാൻ നീക്കമുണ്ടെന്ന് റിപ്പോർട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും കരാറിന്റെ കരട് സമർപ്പിച്ചില്ലെന്ന് കാട്ടിയാണ് നീക്കമെങ്കിലും മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ നടപടികളിൽ സർക്കാർ കൈവയ്ക്കുന്നതിന്റെ തുടക്കമാണിതെന്ന് സൂചനയുണ്ട്.ഐ.ടി വകുപ്പിന്റെ സ്പേസ് പാർക്ക് പ്രോജക്ടിന്റെ കൺസൾട്ടൻസിയിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ നീക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസിക്ക് കൂപ്പറിനെ ശുപാർശ ചെയ്തത് ഗതാഗതസെക്രട്ടറിയാണെങ്കിലും അതിന് ചരടുവലിച്ചത് പദ്ധതിയുടെ ഉപദേശകസമിതി കൺവീനർ എം. ശിവശങ്കറാണ്.
കെ-ഫോണിന്റെയും വ്യവസായ ഇടനാഴിയുടെയും കൺസൾട്ടൻസി കരാർ കൂപ്പറിനെ ഏല്പിക്കുന്നതിന് പിന്നിലും ശിവശങ്കറായിരുന്നു. സ്വർണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായതോടെയാണ് ശിവശങ്കറിന്റെ ഇടപാടുകൾ പരിശോധിക്കുന്നത്.
ഇ-മൊബിലിറ്റി കൺസൾട്ടൻസിക്ക് ഗതാഗത കമ്മിഷണർ കൂപ്പറിന് വർക്ക് ഓർഡർ നൽകിയെങ്കിലും കരാറിന്റെ കരട് കമ്പനി സമർപ്പിച്ചിട്ടില്ല. അതിന്റെ പേരിൽ ഇനി അവരെ പരിഗണിക്കാതിരിക്കാം എന്നാണ് ആലോചന. കൂപ്പറുമായി കരാർ ഒപ്പിടുകയോ പണം കൈമാറുകയോ ചെയ്യാത്തതിനാൽ മറ്റ് തടസ്സങ്ങളുണ്ടാകില്ല.