ദുബായ്: യു.എ.ഇ തീരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ഓയിൽ ടാങ്കർ ഇറാനിലെത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷൻ അറിയിച്ചു. ജൂലായ് അഞ്ചിനാണ് എം.ടി ഗൾഫ് സ്‌കൈ എന്ന കപ്പൽ റാഞ്ചിയതെന്ന് കപ്പലിന്റെ ക്യാപ്ടനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ടാങ്കർ ഇറാനിയൻ ക്രൂഡ് ഓയിൽ കള്ളക്കടത്ത് നടത്തുകയാണെന്നായിരുന്നു ആരോപണം.
കപ്പൽ ഇപ്പോൾ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിലെ ദ്വീപിലാണുള്ളത്. കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യൻ ജീവനക്കാരെ ഇറാൻ തീരത്ത് ഇറക്കിയതായും രണ്ട് പേരൊഴികെ എല്ലാവരും ജൂലായ് 15ന് നാട്ടിലേക്ക് മടങ്ങിയതായും ഐ.എൽ.ഒ അറിയിച്ചു.
കപ്പൽ ഉടമകൾ ഉപേക്ഷിച്ചതിനെ തുടർന്ന് കിഴക്കൻ യു.എ.ഇയിലെ കോർഫഖാൻ തീരത്തിന് സമീപത്തായിരുന്നു മാർച്ച് മുതൽ കപ്പൽ ഉണ്ടായിരുന്നത്. ജീവനക്കാർക്ക് ശമ്പളവും കിട്ടുന്നുണ്ടായിരുന്നില്ല. കപ്പൽ വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടുകൾ യു.എസ് ബാങ്ക് മരവിപ്പിച്ചിരുന്നു. അധികൃതർ പിടിച്ചെടുത്ത കപ്പൽ എങ്ങനെയാണ് യു.എ.ഇ തീരത്ത് നിന്ന് കൊണ്ടുപോയതെന്ന സംശയമാണ് നിലനിൽക്കുന്നത്.
അതേസമയം, എംടി ഗൾഫ് സ്‌കൈ കപ്പൽ റാഞ്ചിയതായോ ജീവനക്കാരെ ഇറാനിൽ ഇറക്കിയതായോ ഇറാനിലെ ഔദ്യോഗിക മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
എംടി ഗൾഫ് സ്‌കൈ വാങ്ങാനായി 12 മില്യൺ ഡോളറിന്റെ തട്ടിപ്പ് നടത്തിയതായി രണ്ട് ഇറാനിയൻ പൗരൻമാർക്കെതിരെ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻറ് കേസെടുത്തിരുന്നു. കള്ളക്കടത്തിൽ ഇറാൻ പാരമിലിറ്ററി റവല്യൂഷണറി ഗാർഡിന്റെ ഖുദ്‌സ് ഫോഴ്‌സിന് പങ്കുണ്ടെന്നാണ് കോടതി രേഖകൾ സൂചിപ്പിക്കുന്നത്. ഇറാനിയൻ ദേശീയ ഓയിൽ, ടാങ്കർ കമ്പനികൾക്കും പങ്കുള്ളതായി ആരോപണമുണ്ട്. കേസ് ചുമത്തപ്പെട്ടവരിൽ ഒരാൾക്ക് ഇറാഖി പാസ്‌പോർട്ടുമുണ്ട്.
യു.എസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിൽ പേർഷ്യൻ കടലിലും ഓയിൽ ടാങ്കറുകൾ ലക്ഷ്യമിടുന്നത് പതിവായിട്ടുണ്ട്. ഓയിൽ ടാങ്കറുകളെ ഇറാൻ ആക്രമിക്കുന്നതായി അമേരിക്ക ആരോപിക്കുന്നുണ്ടെങ്കിലും ഇറാൻ നിഷേധിച്ചു.