കൊച്ചി: ദുബായിൽ നിന്ന് കേരളത്തിലെത്തിക്കുന്ന സ്വർണം കൈകാര്യം ചെയ്‌തിരുന്ന പെരിന്തൽമണ്ണ സ്വദേശി റമീസും ഫൈസലും അവിടെ ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്‌തിരുന്നത്. ഈ ബന്ധം സ്വർണക്കടത്തിലേക്ക് മാറുകയായിരുന്നു. കസ്‌റ്റംസ് പ്രതി ചേർത്തത്തിനു പിന്നാലെ, മാദ്ധ്യമങ്ങളിൽ പ്രചരിച്ച ചിത്രം തന്റേതാണെങ്കിലും സ്വർണക്കടത്തിൽ പങ്കില്ലെന്നായിരുന്നു ഫൈസലിന്റെ അവകാശവാദം.
നേരത്തെ, എഫ്.ഐ.ആറിൽ പ്രതിയുടെ പേര് എറണാകുളം മട്ടാഞ്ചേരി സ്വദേശി ഫാസിൽ ഫരീദ് എന്ന് എൻ.ഐ.എ തെറ്റായി രേഖപ്പെടുത്തിയത് പിടിവള്ളിയാക്കിയായിരുന്നു ഫൈസലിന്റെ രക്ഷാശ്രമം.
എന്നാൽ, കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ് എന്ന് എൻ.ഐ.എ തിരുത്തിയതോടെ ഫൈസലിന് ഉത്തരംമുട്ടി. പിന്നാലെ, വിദേശമന്ത്രാലയം ഫൈസലിന്റെ പാസ്‌പോർട്ട് റദ്ദാക്കി. പിന്നാലെ, യു.എ.ഇ യാത്രാവിലക്കും ഏർപ്പെടുത്തിയതോടെ ഫൈസൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം എൻ.ഐ.എ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.