തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ അന്വേഷണം കൂടുതൽ മേഖലകളിലേയ്ക്ക് നീളുന്നു. എമിറേറ്റ്സ് ജീവനക്കാരിലേയ്ക്കാണ് അന്വേഷണം നീങ്ങുന്നത്. ഇവരുടെ മൊഴി എടുക്കാനാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തിരുവനന്തപുരം എയർപോർട്ട് മാനേജറുടെ മൊഴിയായിരിക്കും ആദ്യമെടുക്കും. റാക്കറ്റിന് വിമാനത്താവള ജീവനക്കാരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.
സ്വപ്നയും സംഘവും തിരുവനന്തപുരത്ത് വാടക വീടുകൾ എടുത്ത് കൂട്ടിയത് സ്വർണം കൈമാറ്റ കേന്ദ്രങ്ങളാക്കാനെന്നാണ് എൻ.ഐ.എ കരുതുന്നത്. അഞ്ച് മാസത്തിനിടെ സ്വപ്ന വാടകയ്ക്കെടുത്തത് രണ്ട് വീട് ഉൾപ്പെടെ നാല് കെട്ടിടങ്ങളാണ്. സന്ദീപിന്റെ ബ്യൂട്ടി പാർലറും വർക് ഷോപ്പും ഉൾപ്പെടെ ഏഴ് ഇടങ്ങളിൽ വച്ച് സ്വർണം കൈമാറി. സ്വർണം കൊണ്ടുപോകാൻ യു.എ.ഇ കോൺസുലേറ്റിന്റെ വാഹനവും മറയാക്കി.
കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് സ്വർണം അടങ്ങിയ ബാഗ് അയക്കുന്നതെങ്കിലും അതിന് നയതന്ത്ര പരിരക്ഷ ലഭിക്കാൻ കോൺസുലേറ്റ് ജനറലിന്റെ കത്ത് വേണം. ഇത് വ്യാജമായി തയ്യാറാക്കുന്നത് സരിത്തിന്റെ ചുമതലയാണ്. കോൺസുലേറ്റിലെ വാഹനത്തിലാണ് വിമാനത്താവളത്തിലെത്തേണ്ടത്. സ്വപ്ന സ്വാധീനം ഉപയോഗിച്ച് വാഹനം കൈക്കലാക്കും. ഇല്ലെങ്കിൽ വ്യാജ ബോർഡ് ഉപയോഗിച്ചതായും സംശയമുണ്ട്. ഈ വാഹനത്തിൽ സരിത്തെത്തി വ്യാജ കത്ത് കാണിച്ച് ബാഗ് കൈപ്പറ്റും.
അടുത്തത് നയതന്ത്ര ബാഗിൽ നിന്ന് സ്വർണം പുറത്തെടുക്കലാണ്. അതിനായാണ് ഒന്നിലേറെ വാടക വീടുകൾ എടുത്തിടുന്നത്. ഫെബ്രുവരി മുതൽ ജൂലായ് വരെ രണ്ട് വീടും രണ്ട് ഫ്ലാറ്റും വാടകയ്ക്കെടുത്തു. ആൽത്തറയിലും പി.ടി.പി നഗറിലും വീടുകൾക്ക് പുറമെ അമ്പലമുക്കിലും സെക്രട്ടേറിയറ്റിന് സമീപത്തുമുള്ള ഫ്ലാറ്റുകളും കൈമാറ്റ കേന്ദ്രങ്ങളായി. കൂടാതെ കുറവൻകോണത്തുള്ള സന്ദീപിന്റെ ബ്യൂട്ടി പാർലറും നെടുമങ്ങാട്ടെ വർക് ഷോപ്പുമെല്ലാം ഇതിന് മറയായി.
ഇവിടങ്ങളിൽ വച്ച് ബാഗ് തുറന്ന് ഉദ്യോഗസ്ഥരുടെ പേരിലുള്ള യഥാർത്ഥ വസ്തുക്കൾ കോൺസുലേറ്റിലേക്കുള്ള ബാഗിലും സ്വർണം ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കൾ മറ്റൊരു ബാഗിലേക്കും മാറ്റും. സരിത്തും സ്വപ്നയും ചേർന്നാവും ഇത് ചെയ്യുക. യഥാർത്ഥ ബാഗുമായി സ്വപ്ന കോൺസുലേറ്റിലേക്ക് പോകുമ്പോൾ സ്വർണമുള്ള ബാഗുമായി സരിത്ത് സ്വന്തം കാറിൽ സന്ദീപിനടുത്തേയ്ക്ക് പോകും. സന്ദീപിന് കൈമാറുന്നതൊടെ ആദ്യഘട്ടം പൂർത്തിയാവുന്നു. സന്ദീപിൽ നിന്ന് റമീസ് വഴി ആസൂത്രകരിലേക്കെത്തുന്നതാണ് വിപുലമായ രണ്ടാം ഘട്ടം.