k-jayakumar-

തിരുവനന്തപുരം ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രവുമായുള്ള തന്റെ വൈകാരിക ബന്ധം വെളിപ്പെടുത്തി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ്. സിവിൽ സർവീസ് പഠനകാലത്ത് എന്നും ക്ഷേത്രദർശനം നടത്താറുണ്ടായിരുന്നെന്നും, പിന്നീട് വർഷങ്ങൾക്കിപ്പുറം സുപ്രീം കോടതിയുടെ നിർദേശ പ്രകാരം എ നിലവറയിൽ ഇറങ്ങാൻ നിയോഗിക്കപ്പെട്ടതുമെല്ലാമുള്ള അനുഭവങ്ങൾ അദ്ദേഹം വ്യക്തമാക്കുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് കെ.ജയകുമാർ മനസു തുറന്നത്.

ഞാൻ ഐ.എ.എസിൽ കയറുന്നതിന് മുമ്പ് 1976-77 കാലഘട്ടം. 77ലെ സിവിൽ സർവീസ് പരീക്ഷയാണ് ഞാൻ എഴുതിയത്. പരീക്ഷയ്‌ക്ക് പ്രിപെയർ ചെയ്യുന്ന സമയത്ത്; വീട്ടിലിരുന്ന് പ്രിപെയർ‌ ചെയ‌്താൽ എങ്ങുമെത്തില്ലെന്ന് എനിക്ക് മനസിലായി. വീട്ടിലെ അവസ്ഥവച്ച് എട്ടു മണിക്കൂർ പഠിക്കണമെന്ന് വിചാരിച്ചാൽ മൂന്ന് മണിക്കൂർ പോലും കഴിയില്ല എന്ന അവസ്ഥയായി. അങ്ങനെ ഞാൻ ഓവർ ബ്രിഡ്‌ജിൽ പോയി ലോഡ്‌ജിൽ ഒരു റൂമെടുത്തു. അന്ന് യൂണിവേഴ്‌സിറ്റിയിൽ എനിക്ക് ചെറിയൊരു പണിയുണ്ട്.

ആറ് മാസം ലോഡ്‌ജിലെ അന്തേവാസിയാണ്. മൊബൈൽ ഇല്ലാത്തതു കൊണ്ട് ഞാൻ എവിടെയാണെന്ന് ആർക്കുമറിയില്ല. രാപ്പകൽ മുറിയിലിരുന്ന് പഠിക്കും. ആഴ്‌ചയിലൊരിക്കൽ വീട്ടിൽ പോകും. ആ ആറു മാസമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. രാത്രി മൂന്ന് മണിവരെയാണ് പഠിത്തം. അതിനു ശേഷം കുളിയും കഴിഞ്ഞ് പദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ പോകും. അവിടെയിരുന്ന് സൂര്യോദയമൊക്കെ കഴിഞ്ഞ് ഗണപതി കോവിലിലും ദർശനം നടത്തിയ ശേഷമാണ് റൂമിലേക്ക് പോവുക. തുടർന്ന് രാവിലെ 11 മണിവരെ കിടന്നുറങ്ങും. ഇതിനുശേഷം പഠിത്തം തുടരും. ഇതായിരുന്നു ദിനചര്യ.

പദ്‌മനാഭ സ്വാമിക്ഷേത്രത്തിൽ ചെന്നിരിക്കുമ്പോൾ ഒന്നും പ്രാർത്ഥിക്കാറില്ല. എനിക്ക് ഐ.എ.എസ് തരണമേയെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ ഇതാ അങ്ങയുടെ മുമ്പിൽ നിൽക്കുകയാണ്. എന്റെ ജീവിതം വേസ്‌റ്റ് ആക്കരുത്. അങ്ങ് തന്ന ജീവിതം യൂസ്‌ഫുൾ ആകണം. ജീവിത സായാഹ്‌നത്തിൽ കിട്ടിയ അവസരങ്ങൾ കളഞ്ഞുകുളിച്ചല്ലോ എന്ന് ഞാൻ എന്നോടു തന്നെ പറയാൻ അവസരം ഉണ്ടാകരുത് എന്നേ അന്നും ഇന്നും ഞാൻ പ്രാർത്ഥിച്ചിട്ടുള്ളൂ.

അവിയെ ഇരിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം ഒന്നുവേറെയായിരുന്നു. നീ ഒറ്റയ്‌ക്ക് പൊയ്‌ക്കോ ഞാൻ കൂടെയുണ്ട് എന്ന് ആരോ പറയുന്നപോലെ എനിക്ക് തോന്നിയിട്ടുണ്ട്. വലിയൊരു ഊർജവും ആത്മവിശ്വാസവുമുണ്ട്. അങ്ങനെ ആറുമാസം പഠിച്ചു, പരീക്ഷ എഴുതി പാസായി. കേരള കേഡർ കിട്ടി, വലിയ ഡാമേജ് ഇല്ലാതെ ഉദ്യോഗസ്ഥനായിരുന്നു, ഇവിടെ ചീഫ് സെക്രട്ടറിയായി. ഇതിനിടയിൽ ദേവസ്വം സെക്രട്ടറിയായിരുന്ന സമയത്താണ് പദ്‌മനാഭ സ്വാമിക്ഷേത്രം കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. അങ്ങനെ കോടതി നിർദേശ പ്രകാരം നിലവറയിൽ ഇറങ്ങി നിധിയുടെ മൂല്യനിർണയം നടത്താനും സാധിച്ചു.