fizalnew

തൃശൂർ: സ്വർണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസൽ ഫരീദിന്റെ വീട്ടിൽ എൻ ഐ എ അറസ്റ്റ് വാറന്റ് പതിച്ചു. തൃശൂർ കയ്പമംഗലത്തെ വീട്ടിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി വാറന്റ് പതിച്ചത്. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ.ഇയാളെ നാടുകടത്താനുളള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇയാൾ നാളെ കൊച്ചിയിലെത്തിക്കുമെന്നാണ് അറിയുന്നത്. കൊച്ചിയിലെത്തിയാലുടൻ ഇയാളെ അറസ്റ്റുചെയ്യും എന്നാണ് റിപ്പോർട്ട്.

ഫൈസൽ ഫരീദിന്റെ പേര് ഫാസിൽ ഫരീദ് എന്ന് തെറ്റായാണ് ആദ്യം പുറത്തുവന്നത്. പേരിൽ വന്ന പിഴവ് തിരുത്തി ദിവസങ്ങൾക്ക് ശേഷം ഇയാൾക്കായി ഇന്റർപോളിന്റെ ബ്ലൂ നോട്ടിസ് പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇയാളെ ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അതിനിടെ ഫൈസലിന്റെ സഹായി എന്ന് കരുതുന്ന റബിൻസിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാനുള്ള നടപടി കസ്റ്റംസ് ആരംഭിച്ചു. സ്വർണം അയക്കാൻ ഫൈസലിനെ സഹായിച്ചത് റബിൻസാണെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു.എൻ ഐ എ പ്രതിചേർത്ത കെ.ടി.റമീസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കസ്റ്റംസിന്റെ കസ്റ്റഡിക്കാലാവധി തീരുന്നമുറയ്ക്ക് റമീസിനെ കസ്റ്റഡിയിലെടുക്കാനാണ് എൻ ഐ എ സംഘത്തിന്റെ തീരുമാനം.

അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഹംസദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശി അബ്ദുൾ സലാം എന്നയാളെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.