labours

തിരുവനന്തപുരം: കേരളത്തിൽ മടങ്ങിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ക്വാന്റൈൻ നിർബന്ധമാക്കി. സംസ്ഥാനത്ത് മടങ്ങിയെത്തുന്ന ദിവസം മുതൽ 14 ദിവസംവരെയാണ് ക്വാറന്റൈൻ. അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമുളളതും വായു സഞ്ചാരമുളളതുമായ ഒരു മുറിയിൽ ഒരാളെ മാത്രമേ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കൂ. റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവാകുന്നവരാണ് ക്വാറന്റൈനിൽ കഴിയേണ്ടത്. സംസ്ഥാന ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച് മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വദേശത്തേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളിൽ പലരും കേരളത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങിയ സാഹചര്യത്തിലാണ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

മാർഗനിർദ്ദേങ്ങളിലെ പ്രസക്തഭാഗങ്ങൾ:

തൊഴിലാളികളെ എത്തിക്കുന്ന തൊഴിലുടമകളോ ഏജന്റോ തൊഴിലാളികളെ സംബന്ധിച്ച പൂർണ വിവരങ്ങൾ ആരോഗ്യ, തൊഴിൽ, ഫിഷറീസ് വകുപ്പുകളെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കണം. തൊഴിലുടമയും ഏജന്റുമാണ് ഭക്ഷണത്തിനും നിരീക്ഷണത്തിനുമുളള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത്. എന്നാൽ സ്വയം തിരികെയെത്തുന്ന തൊഴിലാളികൾ സംസ്ഥാനത്തെത്തിയാലുടൻ ദിശ നമ്പരിലോ 0471 2552056 എന്ന നമ്പരിലോ വിളിച്ച് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. ഇതിനൊപ്പം 14 ദിവസം നിരീക്ഷണത്തിൽ കഴിയുകയും വേണം.തൊഴിലാളികളെ എത്തിക്കുന്നവർ തന്നെ പരിശോധനയുടെ ചെലവും വഹിക്കണം.

നിരീക്ഷണകാലയളവിൽ മാസ്‌ക് ഉപയോഗിക്കണം. സമ്പർക്കം ഒഴിവാക്കേണ്ടതും, ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതുമാണ്. മൊബൈൽ, പത്രം തുടങ്ങിയവ കൈമാറാതിരിക്കാനും ശ്രദ്ധിക്കണം. പരിചരിക്കുന്നവരുണ്ടെങ്കിൽ അവരും ഇക്കാര്യങ്ങൾ കർശനമായി പാലിക്കണം.

ജോലിക്ക് പോകുന്ന തൊഴിലാളികൾ ജോലിസ്ഥലത്തും പൊതുസ്ഥങ്ങളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലവും, കൈകളുടെ ശുചിത്വവും പാലിക്കുകയും വേണം. തൊഴിലുടമകളും ഏജന്റും ഇക്കാര്യങ്ങൾ ഉറപ്പുവരുത്തണം. തൊഴിലാളികളുടെ കൂടിച്ചേരലുകളും സാമൂഹിക സമ്പർക്കവും ഒഴിവാക്കേണ്ടതാണ്.