വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ തോൽപ്പിക്കാൻ അമേരിക്കൻ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്ത് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. ട്രംപിന്റെ ഭരണത്തിൽ അമേരിക്കയിൽ ഇസ്ലാമോഫോബിയ വളർന്നു. അമേരിക്കയുടെ സുരക്ഷ മുൻനിറുത്തിയാണെന്ന കാരണം ചൊല്ലി മുസ്ലിംകൾക്കെതിരെ ട്രംപ് ഏർപ്പെടുത്തിയ വിസാ നിയന്ത്രണങ്ങൾ അധികാരത്തിലെത്തിയാലുടൻ പിൻവലിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു.
അമേരിക്കയിലെ മുസ്ലിം സമൂഹത്തെ ഓൺലൈൻ വീഡിയോയിലൂടെ അഭിമുഖീകരിക്കവേയാണ് ബൈഡൻ നിലപാടുകൾ വ്യക്തമാക്കിയത്. ഇസ്ലാമിക വിശ്വാസത്തെ പരിചയപ്പെടുത്താൻ സ്കൂളുകളിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുമെന്നും ബൈഡൻ അറിയിച്ചു. സിറിയ, യെമൻ, ഗസ്സ എന്നിവിടങ്ങളിലെ മനുഷ്യക്കുരുതികൾക്കുമേൽ ധാർമികമായ നിലപാടുകൾ സ്വീകരിക്കും. പാലസ്തീനികളുടെയും ഇസ്രായേലിന്റെയും സ്വന്തം രാജ്യമെന്ന വാദത്തിനായി പോരാടും. തുല്യനീതി, കുറഞ്ഞ ചെലവിൽ ആരോഗ്യസംവിധാനങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം എന്നിവ മുൻനിറുത്തി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിലാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.