pinarayi-chennithala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ തള്ളിയും പരിഹസിച്ചും മുഖ്യമന്ത്രി വീണ്ടും രംഗത്ത്. സംസ്ഥാനം എവിടെയൊക്കെ പിറകിലാണെന്ന് കണ്ടെത്താനുള്ള പ്രതിപക്ഷ നേതാവിന്റെ ഗവേഷണം തുടർന്നും നടക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാൽ യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന വ്യഗ്രതയിൽ പ്രതിപക്ഷ നേതാവിന് നമ്മുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളാനാവുന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

വിമർശിക്കാൻ വരുന്നവർ രോഗത്തിന്റെ സങ്കീർണതകൾ കൂടി മനസിലാക്കാൻ ശ്രമിക്കണം. കേരളത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയ പോളിസിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്‌തമാണ്. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും രോഗവ്യാപന നിരക്കിൽ കുറവുണ്ട്. കൊവിഡ് മൂന്നാം ഘട്ടത്തിൽ പടി പടിയായി രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും രോഗവ്യാപന നിരക്കിൽ താരതമ്യേന കുറവുണ്ട്. സംസ്ഥാനത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

കണക്കുകളിൽ ഒന്നാം സ്ഥാനത്ത് എത്തുകയല്ല, ശാസ്ത്രീയമായി ഈ രോഗാവസ്ഥയെ മറികടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും രോഗവ്യാപന നിരക്കിൽ കുറവില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാവിലെ നടത്തിയ വിമർശനം. ഓട്ടം തുടങ്ങിയപ്പോഴേ ജയിച്ചുവെന്ന് സർക്കാർ പ്രചരിപ്പിച്ചു. മാരത്തോൺ ഓട്ടമെന്ന് ഇപ്പോഴെങ്കിലും സർക്കാരിന് ബോധ്യമായല്ലോയെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.