ബീജിംഗ്: ചൊവ്വയിലേയ്ക്കുള്ള ആദ്യ ബഹിരാകാശ വിക്ഷേപണ ദൗത്യവുമായി ചൈന. ടിയാൻവെൻ-1 (Tianwen-1) എന്ന് പേരിട്ട ദൗത്യം രഹസ്യമായാണ് ചൈന നടപ്പാക്കിയത്. പര്യവേഷണവുമായി ലോംഗ് മാർച്ച് - 5 റോക്കറ്റ് ഇന്നലെ രാവിലെ ഹെയ്‍നാൻ ദ്വീപിൽ നിന്ന് കുതിച്ചുയർന്നു. അമേരിക്കയ്‍ക്ക് ശേഷം ആദ്യമായി ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം വിജയകരമായി അയക്കുന്ന രാജ്യമാകുക എന്നതാണ് ചൈനയുടെ ലക്ഷ്യം. റോക്കറ്റ് വിക്ഷേപണം ചൈനീസ് മാദ്ധ്യമങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്‍തിരുന്നു.
ടിയാൻവെൻ 2021 ഫെബ്രുവരിയിൽ ലക്ഷ്യത്തിലെത്തുമെന്നാണ് ചൈന നാഷണൽ സ്പേസ് അഡ്‍മിനിസ്ട്രേഷൻ പറയുന്നത്. ചൊവ്വയിലെ ഭൂഗർഭജല സാന്നിദ്ധ്യം, ജീവന്റെ സാന്നിദ്ധ്യം എന്നിവയാണ് ടിയാൻവെൻ പഠനവിധേയമാക്കുക.
ചൈനയുടെ രണ്ടാമത്തെ ചൊവ്വ പര്യവേഷണ പരീക്ഷണമാണിത്. റഷ്യയോടൊപ്പം ചേർന്ന് 2011ൽ ചൈന, ഒരു വിക്ഷേപണം നടത്തിയിരുന്നു. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് നിയന്ത്രണം നഷ്‍ടപ്പെട്ട പേടകം കത്തിയമർന്നു.
ലക്ഷ്യം ചൊവ്വയിലെ മഞ്ഞുപാളികൾ
ഭൂഗർഭ ഐസ് പാളികൾ ഉണ്ടെന്ന് കണ്ടെത്തിയ ചൊവ്വയിലെ യുട്ടോപ്യ പ്ലാനിഷ്യ (Utopia Planitia) എന്ന പ്രദേശത്തേക്കാണ് ചൈനയുടെ പേടകം പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈയാഴ്‍ച വിക്ഷേപിക്കുന്ന രണ്ടാമത്തെ ചൊവ്വാദൗത്യമാണ് ടിയാൻവെൻ-1. ജൂലായ് 20ന് യു.എ.ഇ, തങ്ങളുടെ ബഹിരാകാശ ദൗത്യം ജപ്പാനിൽ നിന്ന് വിക്ഷേപിച്ചു. അടുത്തയാഴ്‍ച അമേരിക്ക തങ്ങളുടെ പുതിയ ചൊവ്വാപേടകം വിക്ഷേപിക്കുന്നുണ്ട്. പെർസവെറൻസ് എന്നാണ് പേര്. ക്യൂരിയോസിറ്റി എന്ന പേരിൽ യു.എസ്‍.എ വിക്ഷേപിച്ച ചൊവ്വാദൗത്യത്തിന്റെ തുടർച്ചയാണിത്.
ചൊവ്വ കുറച്ച് കടുപ്പമാണ്