തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാൾ ആഘോഷം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടക്കുകയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. മുസ്ലീം മതനേതാക്കളുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയതിന് പിന്നാലെയാണ് ബലിപെരുന്നാൾ ആഘോഷത്തിന് പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.
പരമാവധി ആഘോഷങ്ങൾ ചുരുക്കി ചടങ്ങുകൾ മാത്രം നിർവ്വഹിക്കുക എന്ന ധാരണയാണ് സർക്കാരും മതനേതാക്കളുമായി നടത്തിയ ചർച്ചയിൽ ഉണ്ടായ തീരുമാനം. പെരുന്നാൾ നമസ്‍ക്കാരത്തിന് പള്ളികളിൽ മാത്രം സൗകര്യം ഏർപ്പെടുത്താമെന്നാണ് ഉയർന്നുവന്ന അഭിപ്രായം. പൊതു സ്ഥലങ്ങളിൽ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല. ബലികർമ്മവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നടത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനും ധാരണായിട്ടുണ്ട്.
നഗരങ്ങളിലെ പള്ളികളിൽ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയുണ്ടാകണം. നേരത്തെ തുറക്കാതിരുന്ന പള്ളികളിൽ അതേനില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും പരമാവധി നൂറുപേർ, അതിൽ അധികം ആളുകൾ പാടില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.