mohanlal

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലുമായി താൻ ഒരു സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നതാണെന്നും എന്നാൽ അത് നടക്കാതെ പോയതാണെന്നും വെളിപ്പെടുത്തി മലയാള സിനിമാ സംവിധായകരിലെ അതികായനായ കെ.ജി ജോർജ്ജ്. ഒരു മലയാള മാസികയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയെ വച്ചുകൊണ്ട് മേള, യവനിക, പോലുള്ള നിരവധി സിനിമകൾ സംവിധാനം ചെയ്‌തെങ്കിലും മോഹൻലാലിനെ വച്ച് എന്തുകൊണ്ട് സിനിമ ചെയ്തില്ല എന്ന ചോദ്യം വന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

മോഹൻലാൽ ഒരു 'ഒറിജിനൽ' ആക്ടറാണെ'ന്നും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ കഴിയാതിരുന്നത് വലിയ നഷ്ടമായിപ്പോയെന്നും കെ.ജി ജോർജ്ജ് വ്യക്തമാക്കുന്നു. അതേസമയം, താനുമായി നിരവധി സിനിമകളിൽ സഹകരിച്ച മമ്മൂട്ടി അർപ്പണബോധമുള്ള നടനാണെന്നും അദ്ദേഹം പറഞ്ഞു.

'മമ്മൂട്ടി ഡെഡിക്കേറ്റഡ് ആണ്. ഹാർഡ് വർക്ക് ചെയ്യും. ജീവിതം മുഴുവൻ സിനിമയാണ്. ഇത്രയും ഹാർഡ്‌വർക്ക് ചെയ്യുന്ന ആക്ടറില്ല. ഇപ്പോൾ കാണണമെന്ന് തോന്നാറുള്ള ഒരാളാണ്.' ഇതായിരുന്നു നടൻ മമ്മൂട്ടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിജയമായില്ലെങ്കിലും, മമ്മൂട്ടിയുടെ തുടക്കകാല ചിത്രങ്ങളിൽ ഒന്നായ, തന്റെ സംവിധാനത്തിന്റെ പുറത്തിറങ്ങിയ 'മേള' അദ്ദേഹത്തിന് കരിയർ ബ്രേക്ക് നൽകിയ ചിത്രങ്ങളിൽ ഒന്നായിരുന്നുവെന്നും കെ.ജി ജോർജ്ജ് പറയുന്നു.


എഴുപത്തിയഞ്ചാം വയസിലെത്തി നിൽക്കുന്ന കെ.ജി ജോർജ്ജ്, താൻ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ഏറെ സന്തുഷ്ടനാണെന്നും പറയുന്നു. ഇനിയൊരു സിനിമ താൻ ഒരിക്കലും ചെയ്യില്ലെന്നും അഥവാ ചെയ്‌താൽ തന്നെ അതൊരു മുഴുനീള ഹാസ്യ ചിത്രമായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിക്കുന്നത്.