corporation

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിൽ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ,​ രോഗത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന നഗരം കൂടുതൽ ഭീതിയിലും ആശങ്കയിലുമായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി നഗരസഭയിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ പങ്കെടുത്ത കൗൺസിലർമാർക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നത് ആശങ്കയേറ്റുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന യോഗത്തിൽ മേയറും എല്ലാ കക്ഷിനേതാക്കളും മുതിർന്ന ജീവനക്കാരും പങ്കെടുത്തിരുന്നു. വഞ്ചിയൂർ കൗൺസിലർ പി.ബാബു, തമ്പാനൂർ കൗൺസിലർ ജയലക്ഷ്മി,ചെല്ലമംഗലം കൗൺസിലർ സുദർശനൻ എന്നിവർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. അതിന് മുമ്പ് ചെറുവയ്ക്കൽ വാർഡ‌ിലെ അലത്തറ അനിൽകുമാർ, പട്ടത്തെ രമ്യാരമേശ്, മുട്ടടയിലെ ഗീതാഗോപാൽ,വാഴോട്ടുകോണത്തെ ഹെലൻ എന്നീ കൗൺസിലർമാർക്ക് രോഗം ബാധിച്ചിരുന്നു. ഇതുകൂടാതെ കോർപ്പറേഷനിലെ ഒരു ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച രണ്ട് കൗൺസിലർമാർക്ക് 18നാണ് പരിശോധന നടത്തിയത്. ഒരു കൗൺസിലർ മറ്റൊരു ദിവസമാണ് പരിശോധനയ്ക്കു വിധേയമായത്. 18ന് നടത്തിയ പരിശോധനയിൽ 38 കൗൺസിലർമാർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 25 പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് സൂചന. 25 കൗൺസിലർമാർക്ക് പരിശോധന നടത്തിയപ്പോൾ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൂടുതൽ കൗൺസിലർമാർക്ക് പരിശോധന നടത്താനാണ് തീരുമാനം.

ഉറവിടം അറിയില്ല, റൂട്ട് മാപ്പ് വെല്ലുവിളി
രോഗം ബാധിച്ച കൗൺസിലർമാരിൽ ആരുടെയും ഉറവിടം കണ്ടെത്താനായിട്ടില്ല. ഉറവിടം വ്യക്തമല്ലെങ്കിലും സമ്പർക്കം വഴിയാണ് രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രോഗം ബാധിച്ചവരെയെല്ലാം ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെയും മുഴുവൻ കൗൺസിലർമാരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കൊവിഡ് ഭീതി ഒഴിയാതെ നിൽക്കുന്നതിനാൽ തന്നെ അവരവരുടെ വാ‌ർ‌ഡുകളിൽ അണുനശീകരണവും ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങളിലും കൗൺസിലർമാർ സജീവമായിരുന്നു. ചിലരാകട്ടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് വീടുകളിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇവർ‌ വാർഡിലെ ജനങ്ങളുമായി പലതരത്തിൽ ഇടപഴകിയിട്ടുണ്ടാകാം. ഇതാണ് ആശങ്കയുടെ നിഴൽ വിതച്ചിരിക്കുന്നത്.

കൗൺസിലർമാരുമായി നേരിട്ട് ഇടപഴകിയ ജനങ്ങളും ആശങ്കയിലാണ്. വാർഡുകളിലെ അണുനശീകരണത്തിലും മറ്റും ഏർപ്പെട്ട ജീവനക്കാരുമായി കൗൺസിലർമാർ നിരന്തരം സമ്പർക്കത്തിൽ വന്നിട്ടുണ്ട്. അതിനാൽ തന്നെ കോർപ്പറേഷനിലെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാർക്കും ആശങ്കയുണ്ട്. കൗൺസിലർമാരുമായി സമ്പർക്കം പുലർത്തിയവർ സ്വയം ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഇത്രയധികം ജനപ്രതിനിധികൾക്ക് രോഗബാധയുണ്ടാവുന്നതും ആദ്യമാണ്. രോഗം സ്ഥിരീകരിച്ച കൗൺസിലർമാരിൽ ഒരാൾ സന്ദർശിച്ച നഗരസഭ ഉള്ളൂർ സോണൽ ഓഫീസ് താത്കാലികമായി അടച്ചിരുന്നു.

ജൂലായിൽ മാത്രം 2713 രോഗികൾ

ജൂലായ് ഒന്നുമുതൽ ഇന്നലെ വരെ ജില്ലയിൽ 2713 കൊവിഡ് രോഗികളാണുള്ളത്. ഇതിൽ ഭൂരിഭാഗവും നഗര,​ തീരമേഖലകളിലാണ്.

കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗൗരവമാണ്. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വിവാദങ്ങൾക്കില്ല.

- കെ.ശ്രീകുമാർ,​ മേയർ