
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ പ്രാവർത്തികമാക്കുന്നത് ഗുണകരമാകില്ലെന്ന് സി പി എം വിലയിരുത്തൽ. ജനജീവിതം നിശ്‌ചലമാകുമെന്നല്ലാതെ സമ്പൂർണ ലോക്ക്ഡൗൺ കൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി. മുഴുവനായി കേരളം അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. സമ്പൂർണ ലോക്ക്ഡൗൺ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഇന്ന് വൈകിട്ട് സർവകക്ഷിയോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് സി പി എം നയം വ്യക്തമാക്കിയത്.
വൈകിട്ട് 3 മണിക്കാണ് സർവകക്ഷിയോഗം.രോഗികളുടെ എണ്ണം തുടർച്ചയായി രണ്ട് ദിവസം ആയിരം കടന്ന സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. മുഖ്യമന്ത്രിക്കും ഇതേ അഭിപ്രായം തന്നെന്നാണ് വിവരം. എന്നാൽ മന്ത്രിസഭയിലെ ഒരു വിഭാഗം ഇതിനെ എതിർക്കുന്നുണ്ട്. സമ്പൂർണ ലോക്ക്ഡൗൺ സാധാരണക്കാരുടെ വരുമാനത്തെ ബാധിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.