un

ന്യൂയോർക്ക്: സെപ്തംബറിൽ നടക്കുന്ന 75-ാമത് ജനറൽ അസംബ്ളി വിർച്വലായി നടത്താനൊരുങ്ങി ഐക്യരാഷ്ട്ര സഭ. 75 വർഷത്തിലാദ്യമായിട്ടാണ് ഇത്തരമൊരു നീക്കം.

കൊവിഡ് വ്യാപനത്തെ തുടർന്ന് രാഷ്ട്രത്തലവൻമാർക്ക് പങ്കെടുക്കാനാവില്ല. പകരം മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രസ്താവനകളായിരിക്കും സമർപ്പിക്കുക. സെഷൻ സെപ്തംബർ 15ന് ആരംഭിക്കും.

193 അം​ഗരാജ്യങ്ങളിലെ നേതാക്കൻമാരും മന്ത്രിമാരും സംസാരിക്കും. ഏകദേശം ഒരാഴ്ച വരെ ഈ കൂട്ടായ്മ നീണ്ടുനിൽക്കും. ഓരോ അം​ഗരാജ്യത്തിനും നിരീക്ഷക സംസ്ഥാനത്തിനും യൂറോപ്യൻ യൂണിയനും അവരുടെ സംസ്ഥാന മേധാവി, വൈസ് പ്രസിഡന്റ്, കിരീടാവകാശി, സർക്കാർ മേധാവി, മന്ത്രിമാർ, ഉപമന്ത്രിമാർ എന്നിവരുടെ മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രസ്താവനകൾ സമർപ്പിക്കാമെന്ന് ബുധനാഴ്ച ചേർന്ന പൊതുസഭ തീരുമാനിച്ചു.

സെപ്തംബർ 21 നാണ് 75ാം വാർഷികത്തിന്റെ ഭാ​ഗമായുള്ള പൊതുസമ്മേളനം നടക്കുക. അസംബ്ളി മാനദണ്ഡങ്ങളനുസരിച്ച് പൊതുസമ്മേളനത്തിന്റെ തുടക്കത്തിൽ പൊതുചർച്ച സംഘടിപ്പിക്കും.