കാൺപൂർ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമീപൂജയ്ക്ക് വേണ്ടി മണ്ണും നദീജലവും അയച്ച് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം. വിശ്വ ഹിന്ദു പരിഷദ് നേതാവ് ഗോവിന്ദ് ഷെൻഡെ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
നാഗ്പൂരിലെ രാംതെക് ക്ഷേത്രത്തിലെ മണ്ണും അഞ്ച് നദികളുടെ സംഗമ സ്ഥാനത്തുനിന്നും ശേഖരിച്ച വെള്ളവുമാണ് പൂജയ്ക്കായി അയച്ചിരിക്കുന്നത്.ആഗസ്റ്റ് അഞ്ചാം തീയതിയാണ് ഭൂമിപൂജ നടത്താനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ചടങ്ങിനായി ഇന്ത്യയുടെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും മണ്ണും ജലവും ശേഖരിക്കാനായിരുന്നു തുടക്കത്തിലെ പദ്ധതി. വ്യാഴാഴ്ചയാണ് മണ്ണും വെള്ളവും ക്വറിയര്‍ വഴി അയച്ചെന്നും ഷിൻഡെ പറയുന്നു.
ഭൂമീപൂജ ആയിക്കണക്കിനാളുകളുടെ സാന്നിദ്ധ്യത്തിലാകണമെന്നും ക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച രാം മന്ദിർ ട്രസ്റ്റ് തീരുമാനം എടുത്തിരുന്നു. എന്നാല്‍ രാജ്യത്തെ കൊവിഡ് സാഹചര്യം മൂലമാണ് ഈ തീരുമാനം മാറ്റേണ്ടി വന്നതെന്നും വി.എച്ച്.പി നേതാവ് പറഞ്ഞു.
ഭൂമീപൂജയ്ക്കായി ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തും. പൂജ ഉച്ചയോടെയാണ് നടക്കുക. അതിനുമുമ്പ് പ്രധാനമന്ത്രി ഹനുമാന്‍ ഗാരിയിലും താല്‍ക്കാലിക രാംലല്ല ക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്തുമെന്നും രാം മന്ദിർ ട്രസറ്റ് വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കേണ്ടതായി ഉള്ളതിനാൽ 150 ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 200 പേരായിരിക്കും ഭൂമീപൂജാ ചടങ്ങിന്റെ ഭാഗമാക്കുക.