pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ ഉടനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഈയാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. നിലവിലെ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനം. സമ്പൂർണ ലോക്ക്ഡൗൺ ഇപ്പോൾ നടപ്പാക്കേണ്ട എന്നാണ് പൊതു അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂർണ ലോക്ക് ഡൗണിനെ കുറിച്ച് വിദഗ്ധർക്കിടയിൽ പോലും രണ്ട് അഭിപ്രായമുണ്ട്. വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ എന്ന നിർദേശത്തെ സർവകക്ഷിയോഗം അനുകൂലിച്ചിട്ടില്ല. അതേസമയം നിലവിലെ നിയന്ത്രണം ശക്തിപ്പെടുത്തണം എന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. സമ്പൂർണ ലോക്ക് ഡൗൺ ആവശ്യമെങ്കിൽ സാഹചര്യം അനുസരിച്ച് പിന്നീട് പരിഗണിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമ്പൂർണ ലോക്ക് ഡൗണിലേക്ക് വീണ്ടും സംസ്ഥാനം പോകരുത് എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമാന നിർദേശമാണ് സി.പി.എമ്മും മുന്നോട്ട് വച്ചത്. വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുന്നത് ഗുണകരമല്ല എന്നായിരുന്നു സി.പി.എമ്മിന്റെ വിലയിരുത്തൽ. കേരളം മുഴുവൻ അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നും സി.പി.എം വ്യക്തമാക്കിയിരുന്നു.