തിരുവനന്തപുരം: വിമാനത്താവള സ്വർണക്കടത്ത് കേസിൽ സ്വർണം കടത്താൻ പ്രതികൾ ഒത്തുകൂടിയതിന്റെ കൂടുതൽ ദൃശ്യങ്ങൾ എൻ.ഐ.എയ്ക്ക് ലഭിച്ചതായി സൂചന. സ്വർണം കടത്താനായി 11 ഇടങ്ങളിൽ സ്വപ്നയും സരിത്തുമുൾപ്പെടെയുള്ള പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. രണ്ട് ഇടത്തെ ദൃശ്യങ്ങൾ മുമ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിൽ ശിവശങ്കറിന്റെ സാന്നിദ്ധ്യമുണ്ടോയെന്ന് എൻ.ഐ.എ വിശദ പരിശോധന നടത്തിവരികയാണ്. എന്നാൽ, ഇതുസംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല.
സ്വർണക്കടത്തിൽ പങ്കാളിത്തമുള്ള മറ്റുള്ള ആളുകളുടെ പേരുകൾ സ്വപ്നയും സന്ദീപ് നായരും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻ.ഐ.എ അധികൃതർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ ചോദ്യം ചെയ്യാനായി തിങ്കളാഴ്ച കൊച്ചിയിൽ വിളിപ്പിച്ചിട്ടുണ്ട്.
സ്വപ്ന അടക്കമുള്ള പ്രതികൾ നൽകിയ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ ഐടി സെക്രട്ടറികൂടിയായിരുന്ന ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തിയിരുന്നു. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും പിടിച്ചെടുത്തത്. ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.