ലോസ്ആഞ്ചലസ് : യു.എസിനും കരീബിയൻ പ്രദേശങ്ങൾക്കും ഭീഷണിയുയർത്തി മൂന്ന് കൊടുങ്കാറ്റുകൾ. മൂന്നെണ്ണവും ഈ ആഴ്ച തന്നെ തീരം തൊടാനാണ് സാദ്ധ്യതയെന്നതും ആശങ്കകൾക്കിടയാക്കുന്നു. യു.എസ് സംസ്ഥാനങ്ങളായ ടെക്സസ്, ഹവായി എന്നിവയേയും കരീബിയൻ ദ്വീപുകളെയും ലക്ഷ്യമാക്കിയാണ് കാറ്റുകൾ നീങ്ങുന്നത്. ഇതിൽ രണ്ടെണ്ണം ഉഷ്ണമേഖല കൊടുങ്കാറ്റുകളും ഒരെണ്ണം ചുഴലിക്കൊടുങ്കാറ്റുമാണ്.
മെക്സിക്കോ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ഹന്ന, അറ്റ്‌ലാൻഡിക് സമുദ്രത്തിൽ രൂപപ്പെട്ട ഗോൺസാലോ എന്നിവയാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ഡഗ്ലസ് ചുഴലിക്കാറ്റാണ് യു.എസിനെ ലക്ഷ്യമായി നീങ്ങുന്ന ചുഴലിക്കൊടുങ്കാറ്റ്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ ഹവായി, ടെക്സസ്, കരീബിയൻ മേഖലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹന്ന കൊടുങ്കാറ്റിന്റെ ശക്തി കൂടുന്നതായും പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെ ടെക്സസ് തീരത്തേക്ക് ആഞ്ഞടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ ടെക്സസിൽ മണിക്കൂറിൽ മണിക്കൂറിൽ 75 മൈൽ വേഗതയിലായിരിക്കും ഹന്ന എത്തുക. ഹന്ന എത്തുന്നതോടെ ടെക്സസിലും മെക്സിക്കോയുടെ ചില ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്.
ഹവായിയെ ലക്ഷ്യമാക്കിയാണ് ഡഗ്ലസ് കൊടുങ്കാറ്റ് നീങ്ങുന്നത്. എന്നാൽ കരയിലേക്കെത്തുമ്പോൾ ഡഗ്ലസിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച പുലർച്ചെയാടെ ഡഗ്ലസ് ഹവായിയിലെത്തും.
ഗോൺസാലോ നിലവിൽ തെക്ക് ദിശയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കരീബിയൻ ദ്വീപുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും ഗോൺസാലോ കാരണമാകും. പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. ബാർബഡോസ് ദ്വീപിന്റെ പടിഞ്ഞാറാണ് നിലവിൽ ഗോൺസാലോയുടെ സ്ഥാനം. മൂന്നെണ്ണത്തിലും താരതമ്യേന ശക്തി കുറഞ്ഞത് ഗോൺസാലോയ്ക്കാണ്. ഞായറാഴ്ച കരയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗോൺസാലോ തെക്കൻ കരീബിയൻ പ്രദേശത്ത് കൂടി നീങ്ങി അടുത്ത ആഴ്ചയോടെ ദുർബലമാകും.