poes-garden

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലുള്ള വസതിയായ വേദനിലയം ഏറ്റെടുക്കാനുള്ള നീക്കം ശക്തമാക്കി സര്‍ക്കാര്‍. വസതി ഏറ്റെടുക്കാന്‍ നിയമപ്രകാരം നഷ്ടപരിഹാരമായി 67.9 കോടി രൂപ സര്‍ക്കാര്‍ സിവില്‍ കോടതിയില്‍ കെട്ടിവെച്ചു.

ജെ. ദീപയും ജെ. ദീപക്കുമാണ് വേദനിലയമടക്കമുള്ള ജയലളിതയുടെ എല്ലാ സ്വത്തുക്കളുടെയും അവകാശികളെന്ന് കഴിഞ്ഞ മേയ് മാസത്തില്‍ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ വസതി കൈവശമാക്കി സ്മാരകമാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് കോടതി ഇടപെടലില്‍ ഇല്ലാതായത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്.പുതിയ നീക്കത്തിലൂടെ ദീപയുടെയും ദീപക്കിനും അനുകൂലമായ അവകാശവാദങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. 67.9 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവച്ചതിനാല്‍ വേദനിലയമടക്കം ജയലളിതയുടെ എല്ലാ സ്വത്തുക്കളും സര്‍ക്കാരിന്റേതാണെന്ന് ചെന്നൈ ജില്ല ഭരണകൂടം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദീപ വ്യക്തമാക്കി.

സ്വത്തുക്കള്‍ സംബന്ധിച്ച അവകാശവാദം ഉന്നയിച്ച് ദീപക്കോ ദീപയോ ഇതുവരെ രേഖകളൊന്നും ലാന്‍ഡ് അക്യുസിഷന്‍ ഓഫീസര്‍ക്ക് നല്‍കിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഇരുവരും ഇനി സിവില്‍ കോടതിയെ സമീപിക്കേണ്ടതുണ്ട്. നിലവിലെ വിപണി അനുസരിച്ച് വസതിയുടെ യഥാര്‍ഥ മൂല്യം 100 കോടിയാണെന്ന് ഇരുവരും അവകാശപ്പെട്ടിരുന്നു. ജയലളിതയുടെ സ്വത്തുക്കളുടെ നിയമപരമായ ഏക അവകാശികള്‍ തങ്ങളാണെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും ദീപ മുന്‍പ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.