കൊച്ചി: നടി ഷംന കാസിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പൊലീസ് പിടിയിലായി. തട്ടിപ്പിന് പ്രതികളെ സഹായിച്ചവരാണ് പൊലീസ് വലയിലായത്. കോയമ്പത്തൂരിൽ താമസിക്കുന്ന ജാഫർ സാദിഖ്, നജീബ് എന്നിവരെയാണ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നാണ് കൊച്ചി പൊലീസ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ട് ആയി.
രണ്ടു പേരെ കൂടി ഇനി കേസിൽ പിടികൂടാനുണ്ട്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കേസിൽ നേരിട്ട് പങ്കുള്ള എല്ലാ പ്രതികളും പിടിയിലായി. കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുന്നതോടെയാണ് ബ്ലാക്ക്മെയിലിംഗ് സംഘത്തെ കുറിച്ചുള്ള ചുരുളഴിയുന്നത്.
മുഖ്യപ്രതികളായ ഷെരീഫ്,റഫീഖ് എന്നിവർക്ക് വാഹനങ്ങൾ, വീട് എന്നിവ ഉൾപ്പെടെ സഹായങ്ങൾ ചെയ്തു കൊടുത്തത് ഇന്ന് പിടിയിലായവരാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി ഷെരീഫിന് സ്വർണ മേഖലയിൽ ബിസിനസുണ്ടെന്ന് ഷംന കാസിമിനെ ധരിപ്പിച്ചത് ജാഫർ സാദിഖാണെന്നും പൊലീസ് പറയുന്നു.