ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1.62 കോടിയിലേക്ക് അടുക്കുന്നു. 647,595 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 9,907,262 ആയി ഉയർന്നു. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമാണ്.
അമേരിക്കയിൽ ഇന്നലെ മാത്രം 64,000ത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,315,684 ആയി ഉയർന്നു. അതേസമയം, പ്രതിദിന മരണനിരക്ക് കുറഞ്ഞത് ആശ്വാസം നൽകുന്ന കാര്യമാണ്. 850 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസിൽ മരണമടഞ്ഞത്. ആകെ മരണസംഖ്യ 149,397 ആയി. 2,061,692 പേർ രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം നാൽപത്തിയെട്ടായിരത്തിൽ കൂടുതലാളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,396,434 ആയി ഉയർന്നു. മരണസംഖ്യ 86,496 ആയി. 1,617,480 പേർ സുഖം പ്രാപിച്ചു.
അതേസമയം, ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൾസൊനാരോയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. നാലാമത്തെ ടെസ്റ്റിലാണിത്. ആഴ്ചകളായി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ബോൾസൊനാരോ. കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിൽ ഹൈഡ്രോക്സി ക്‌ളോറോക്വിൻ മരുന്നുമായി ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് ഫലം നെഗറ്റീവായെന്ന വിവരം ബോൾസൊനാരോ പങ്കുവച്ചത്. ജൂലായ് ഏഴിനാണ് ബോൾസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. വേൾഡോ മീറ്ററിന്റെ കണക്കനുസരിച്ച് കൊവിഡ് ബാധിതരുടെ എണ്ണം 1,385,494 ആയി. അതേസമയം തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നാളെ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് യോഗത്തിൽ ചർച്ചയായേക്കും.