covid-19

ന്യൂഡൽഹി: കൊവിഡ് ഭേദമായ നാൽപത്തഞ്ചുകാരന് ഒരു മാസത്തിനുള്ളിൽ പരിശോധന ഫലം വീണ്ടും പോസിറ്റീവ്. പശ്ചിമ ബംഗാളിലാണ് സംഭവം. ഇതോടെ ആരോഗ്യപ്രവർത്തകരുടെ ആശങ്കയേറുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ജൽപായ്ഗുരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന നാൽപത്തിയഞ്ചുകാരന് ജൂൺ രണ്ടാം വാരത്തിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ച ശേഷം വീണ്ടും ജോലിയ്ക്ക് പോകാൻ തുടങ്ങി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് വീണ്ടും കൊവിഡ് 19 ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങി. പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് ആയിരുന്നു.കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യകാലങ്ങളിൽ രോഗികളായവരിൽ വീണ്ടും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.

ഒരിക്കൽ കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും രോഗബാധയേല്‍ക്കില്ലെന്ന വാദത്തിന് ശാസ്ത്രീയമായ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ വീണ്ടും രോഗം ബാധിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന വാദത്തിന് ഇതുവരെ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന അന്ന് അറിയിച്ചിരുന്നു.