വാഷിംഗ്ടൺ: അമേരിക്കയിൽ ബ്ളാക് ലൈവ്സ് മാറ്റർ പ്രതിഷേധത്തിനിടെ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച ടെക്സാസിലെ ആസ്റ്റിനിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഒരാൾക്ക് മരണം സംഭവിച്ചത്. പ്രതിഷേധക്കാരിൽ ഒരാളെ കാറിലെത്തിയ അക്രമി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിയാറ്റിലിലെ ക്യാപിറ്റോൾ ഹില്ലിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ കാംപെയിനിന്റെ ഭാഗമായി നടന്ന പ്രതിഷേധവും അക്രമാസക്തമായിരുന്നു. ഇതിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയപ്പോൾ നിരവധിയാളുകൾക്ക് പരിക്കേറ്റു.നിർമ്മാണം പുരോഗമിക്കുന്ന കിംഗ് കൗണ്ടി ജുവനൈൽ കേന്ദ്രത്തിനും കോർട്ട്ഹൗസിനും പ്രതിഷേധക്കാർ തീയിട്ടതോടെയാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ 45 പേരെ അറസ്റ്റ് ചെയ്തു. ഇഷ്ടിക, കല്ല്, സ്ഫോടക വസ്തുക്കൾ എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ 21 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കാൽമുട്ടിന് പരിക്കേറ്റ പൊലീസുകാരൻ ചികിത്സയിലാണെന്ന് സിയാറ്റിൽ പൊലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഒറിഗോണിലെ പോർട്ടാലാൻഡിൽ കഴിഞ്ഞ രണ്ടുമാസമായി പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇവരെ അടിച്ചമർത്താൻ പൊലീസ് ശ്രമിക്കുന്നതാണ് ക്യാപിറ്റോൾ ഹില്ലിലെ പ്രക്ഷോഭം ശക്തമാകാൻ പ്രധാന കാരണം. വെള്ളക്കാരനായ പൊലീസുകാരന്റെ വർണവെറിക്കിരയായി ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തീവ്രത കഴിഞ്ഞ കുറച്ച് ആഴ്ചയായി കുറഞ്ഞു വരികയായിരുന്നു.