ചെന്നൈ:സോഷ്യൽ മീഡിയ വഴി അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ നടി വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. മോഹൻലാൽ ചിത്രം ദേവദൂതൻ, ഫ്രണ്ട്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലുും സുപരിചിതയാണ് വിജയലക്ഷ്മി.
അടുത്തിടെ, വിജയ ലക്ഷ്മി നിരവധി വീഡിയോകൾ അവരുടെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. നം തമിളർ പാർട്ടി നേതാവ് സീമാൻ, പനങ്കാട്ട് പടൈ നേതാവ് ഹരി നാടാർ എന്നിവർ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതായി നടി ആരോപിച്ചിരുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്ന ഗുളികകൾ കഴിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ അവർ ഞായറാഴ്ച ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
'ഇത് എന്റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാല് മാസമായി സീമാനും പാർട്ടി അംഗങ്ങളും കാരണം ഞാൻ കടുത്ത സമ്മർദ്ദത്തിലാണ്. എന്റെ കുടുംബത്തിനായി അതിജീവിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ഹരി നാടാർ സമൂഹമാധ്യമങ്ങളിൽ എന്നെ അപമാനിച്ചു.. ഞാൻ ബി.പി ഗുളികകൾ കഴിച്ചു. കുറച്ച് സമയത്തിനുള്ളിൽ എന്റെ ബിപി കുറയുകയും ഞാൻ മരിക്കുകയും ചെയ്യും.' ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിജയലക്ഷ്മി പറഞ്ഞു.
വിജയലക്ഷ്മിയെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്..
സീമാന്റെയും ഹരി നടാറിന്റെയും അനുയായികൾ തന്നെ ഉപദ്രവിക്കുന്നതായി പറഞ്ഞ വിജയലക്ഷ്മി രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും വീഡിയോയിൽ ആവശ്യപ്പെട്ടു.
തന്റെ മരണം ഒരു കണ്ണ് തുറപ്പിക്കുന്ന ഒന്നായിരിക്കണമെന്നും സീമാനെയും ഹരി നാടാരെയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും നടി ആരാധകരോട് അഭ്യർത്ഥിച്ചു.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ സാന്നിധ്യമുള്ള തമിഴ് ദേശീയ പാർട്ടിയായ നാം തമിളർ കാച്ചിയുടെ നേതാവാണ് സീമാൻ. രാഷ്ട്രീയ സംഘടനയായ പനങ്കാട്ട് പടൈ നേതാവ് ഹരി കഴിഞ്ഞ വർഷം ഒക്ടോബറിൽ തമിഴ്‌നാട്ടിൽ നടന്ന നംഗുനേരി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.