ന്യൂഡൽഹി: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കവെ നിർണായക നീക്കവുമായി ബി എസ് പി. എം എൽ എമാർക്ക് പാർട്ടി വിപ്പ് നൽകി. ആറ് എം എൽ എമാർക്കാണ് വിപ്പ് നൽകിയത്. സച്ചിൻ പൈലറ്റിന്റെ നീക്കത്തിൽ സമ്മർദത്തിലായെങ്കിലും 102 എം എൽ എമാർ തങ്ങൾക്കൊപ്പമുണ്ടെന്നായിരുന്നു കോൺഗ്രസിന്റെയും മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും നിലപാട്.
ആറ് അംഗങ്ങളുള്ള ബി എസ് പിയുടെ പ്രതിനിധികളെ ഉൾപ്പെടെ ചേർത്താണ് കോൺഗ്രസ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താല്‍ അയോഗ്യരാക്കുമെന്നുമാണ് എം എൽ എമാർക്ക് ബി എസ് പി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതിയുടെ നേതൃത്വത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഈ ആറ് എം എൽ എമാരെയും ബി എസ് പി എം എൽ എമാരായി പരിഗണിക്കാൻ തിരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് വിസമ്മതിക്കുകയായിരുന്നു.
ആർ ഗുഡ്ഡ, ലഖാൻ സിംഗ്, ദീപ് ചന്ദ്,ജെ എസ് അവാന, സന്ദീപ് കുമാർ, വാജിബ് അലി എന്നിവർക്കാണ് ബി എസ് പി ഇപ്പോൾ വിപ്പ് നൽകിയത്. ആറ് എം എൽ എമാർക്കും നോട്ടീസും നൽകിയിട്ടുണ്ട്. ബി എസ് പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യതയ്ക്ക് കാരണമാകുമെന്നും ബി എസ് പി ദേശീയ ജനറൽ സെക്രട്ടറി
സതീഷ് ചന്ദ്ര പറഞ്ഞു.
200 അംഗ നിയമസഭയാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ ആറ് എം.എല്‍.എ മാര്‍ ബി.എസ്.പിയില്‍ നിന്നാണ്. ഇവര്‍ നേരത്തേ സംസ്ഥാന കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ ലയനം നിയമവിരുദ്ധമാണെന്നും അംഗീകരിക്കുന്നില്ലെന്നുമാണ് ബി.എസ്.പി നല്‍കിയ വിപ്പ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ബി ജെ പിക്ക് 75 പേരുടെ പിന്തുണയാണ് നിലവിൽ ഉള്ളത്.