trump

വാഷിംഗ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 100 ദിനം മാത്രം ശേഷിക്കേ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ ജനപ്രീതി ഇടിയുന്നതായി റിപ്പോർട്ട്. സമീപകാലത്ത് നടന്ന സർവേകളിലെല്ലാം ട്രംപ്, ബൈഡനെക്കാൾ ഏറെ പിന്നിലായിരുന്നു. കഴിഞ്ഞ ദിവസത്തെ അസോസിയേറ്റഡ് പ്രസ്- എൻ.ഒ.ആർ.സി സെന്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച് സർവേയും ട്രംപിന് തിരിച്ചടിയാണ്.

കൊവിഡിനെ നേരിടുന്ന ട്രംപിന്റെ രീതിയെ 32 ശതമാനം പേർ മാത്രമേ അംഗീകരിക്കുന്നുള്ളൂ. പത്തിൽ എട്ട് അമേരിക്കക്കാരും ട്രംപ് രാജ്യത്തെ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നതെന്ന് വിശ്വസിക്കുന്നു. ജനുവരിയിൽ ദേശീയ സമ്പദ്വ്യവസ്ഥ മികച്ച നിലയിലാണെന്ന് 67 ശതമാനം അമേരിക്കക്കാർ വിശ്വസിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇത് 38 ശതമാനം മാത്രമാണ്. പ്രസിഡന്റെന്ന നിലയിൽ ട്രംപിന്റെ പ്രകടനം മെച്ചപ്പെട്ടതാണെന്ന് വിശ്വസിക്കുന്നവരും 38 ശതമാനം മാത്രമാണ്.

അതേസമയം, ട്രംപിനെതിരെയുള്ള പൊതുവികാരം മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡന് അനുകൂലമായി. സമീപകാല സർവേകളിലെല്ലാം ട്രംപിനേക്കാൾ പത്ത്ശതമാനം പിന്തുണ കൂടുതൽ ബൈഡനായിരുന്നു. ഇനിയുള്ള 100 ദിനങ്ങളിൽ കൊവിഡിനെ നേരിടുന്നതും സമ്പദ്വ്യവസ്ഥ ചലിപ്പിക്കുന്നതുമായിരിക്കും അടുത്ത പ്രസിഡന്റിനെ തീരുമാനിക്കുക. ഈ വർഷം നവംബർ മൂന്നിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

തിരിച്ചടികൾ

♦ കൊവിഡ് മഹാമാരിയെ നേരിടൽ

♦ സമ്പദ്വ്യവസ്ഥയുടെ തളർച്ച

♦ വർദ്ധിക്കുന്ന തൊഴിലില്ലായ്മ

♦ വംശീയ, ന്യൂനപക്ഷ വെറി

♦ രാജ്യത്തെ പ്രക്ഷോഭങ്ങൾ