ന്യൂഡൽഹി: സ്വർണക്കടത്ത് കേസിന്റെ പേരിൽ കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനുള്ള കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. പാർട്ടി ആർക്കും ക്ളീൻ ചിറ്റ് നൽകുന്നില്ല. എൻ.ഐ.എയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാം. ഓഹരി കുംഭകോണം പോലെയല്ല സ്വർണക്കടത്ത്. അന്ന് അന്വേഷണത്തെ എതിർത്തത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതെന്നും യെച്ചൂരി പറഞ്ഞു.
കൊവിഡ് ഭീഷണി തുടരുന്നതിനിടെയും ഈ കേസ് ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസിയാണ് സ്വർണക്കടത്ത് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.